കൊച്ചി
കുവൈത്ത് മനുഷ്യക്കടത്ത് കേസിൽ ഒളിവിലുള്ള രണ്ടാംപ്രതിയും മുഖ്യ സൂത്രധാരനുമായ കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മജീദ് കുവൈത്തിൽത്തന്നെയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ, ഇയാൾ മൂന്നുദിവസംമുമ്പ് കണ്ണൂര്‍ താണയിലെ ഭാര്യവീട്ടിലെത്തി കുവൈത്തിലേക്ക് മടങ്ങിയതായി അഭ്യൂഹമുയർന്നതിനാൽ അതേക്കുറിച്ചും സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കണ്ണൂരിൽ വന്നിട്ടുണ്ടെങ്കിൽ മജീദിന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കണ്ണൂരിൽ ഇയാൾക്ക് മറ്റ് രഹസ്യ താവളങ്ങൾ ഉണ്ടോയെന്നും അന്വേഷിക്കും.
മജീദിന്റെ സുഹൃത്തായ കുവൈത്തുകാരനാണ്, അറസ്‌റ്റിലായ ഒന്നാംപ്രതി പത്തനംതിട്ട സ്വദേശി അജുമോന് വിസ അയച്ചുകൊടുത്തിരുന്നത്. കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അജുമോനെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. ശനിയാഴ്‌ച ഇയാളുടെ കസ്‌റ്റഡി കാലാവധി അവസാനിക്കും.
ഇയാളുടെ ബാങ്ക് അക്കൗണ്ട് പരിശോധന പുരോഗമിക്കുകയാണ്. ലക്ഷങ്ങളുടെ ഇടപാടുകൾ അക്കൗണ്ടുവഴി നടന്നതായി വ്യക്തമായിട്ടുണ്ട്. ഇവർ കുവൈത്തിലേക്ക് അയച്ച ആറ് സ്‌ത്രീകളുമായും പൊലീസ് വ്യാഴാഴ്‌ച ആശയവിനിമയം നടത്തി. ഇവർ സുരക്ഷിതരാണെന്നും മറ്റ് പ്രശ്‌നങ്ങളില്ലെന്നും ഉറപ്പുവരുത്തിയിട്ടുണ്ട്. ചളിക്കവട്ടത്തും പിന്നീട് രവിപുരത്തുമായി പ്രവർത്തിച്ച ‘ഗോൾഡൻ വയ’ എന്ന സ്ഥാപനം കേന്ദ്രീകരിച്ചാണ് തട്ടിപ്പുനടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..