27 April Saturday
ഉൽപ്പന്നങ്ങൾക്ക്‌ കേരള ബ്രാൻഡിൽ വിപണനസൗകര്യം , സംരംഭങ്ങളെ ലോകോത്തര നിലവാരത്തിൽ ഉയർത്തും

പകുതി വേതനം 
സർക്കാർ വക ; സംരംഭങ്ങളിൽ 1000 അപ്രന്റീസ്‌ ; കരട്‌ വ്യവസായ നയം പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022


തിരുവനന്തപുരം
സ്വകാര്യ വ്യവസായ സംരംഭങ്ങളിൽ സർക്കാർ പകുതി വേതനം  നൽകി വർഷം 1000 അപ്രന്റീസുകളെ നിയമിക്കുന്നതടക്കം സംസ്ഥാനത്തെ വൻ വ്യവസായ  കുതിപ്പിലേക്ക്‌ നയിക്കുന്ന  വ്യവസായ വാണിജ്യ കരട്‌ നയത്തിന്‌ രൂപമായി. നയത്തിന്റെ കരട്‌ മന്ത്രി പി രാജീവ്‌ പുറത്തിറക്കി. അപ്രന്റീസുകൾക്ക്‌  ആറു മാസം വേതനത്തിന്റെ 50 ശതമാനം (പരമാവധി 5000 രൂപ) സർക്കാർ നൽകും. സംസ്ഥാനത്ത്‌ ഏറെ സാധ്യതയുള്ള സംരംഭങ്ങൾക്ക്‌ സാമ്പത്തിക പ്രോത്സാഹനമടക്കം  നൽകുമെന്നും നയത്തിൽ പറയുന്നു. വ്യവസായരംഗത്തെ സംഘടനകളുമായി  ചർച്ച ചെയ്‌തും പൊതുജനാഭിപ്രായം സ്വരൂപിച്ചും  ജനുവരിയിൽ പുതിയ നയം പുറത്തിറക്കും. ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും.

ഉൽപ്പന്നങ്ങൾ കേരള ബ്രാൻഡിൽ വിപണനം നടത്താൻ സൗകര്യമൊരുക്കും.  എംഎസ്‌എംഇ ഇതര സംരംഭങ്ങൾക്ക്‌ സ്ഥിര മൂലധനത്തിന്റെ 10 ശതമാനംവരെ (പരമാവധി 10 കോടി) നിക്ഷേപ സബ്‌സിഡി നൽകും. എംഎസ്‌എംഇകൾക്ക്‌ അഞ്ചു വർഷം വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കും. സർക്കാർ വ്യവസായ പാർക്കുകളിലും അംഗീകരിച്ച സ്വകാര്യ വ്യവസായ പാർക്കുകളിലും നിർമാണ വ്യവസായ സ്ഥാപനങ്ങൾക്കായി ഭൂമി വാങ്ങുകയോ പാട്ടത്തിനെടുക്കുകയോ ചെയ്യുമ്പോൾ സ്റ്റാമ്പ്‌ ഡ്യൂട്ടി, രജിസ്‌ട്രേഷൻ ചാർജ്‌ പൂർണമായും ഒഴിവാക്കും. സ്‌ത്രീകളും എസ്‌സി–-എസ്‌ടി സംരംഭകരും നിർമാണ വ്യവസായ സ്ഥാപനങ്ങൾക്കുവേണ്ടി സംസ്ഥാനത്ത്‌ എവിടെ ഭൂമി വാങ്ങിയാലോ പാട്ടത്തിനെടുത്താലോ  സമാന നടപടിയുണ്ടാകും.

പുതുതലമുറ സംരംഭങ്ങൾക്ക്‌ ആവശ്യമായ നൂതന അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തും. സംരംഭങ്ങളെ ലോകോത്തര നിലവാരത്തിലേക്ക്‌ ഉയർത്താൻ പര്യാപ്‌തമാക്കും. പരമ്പരാഗത വ്യവസായങ്ങൾ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീകരിക്കും, വിദേശ വിപണി കണ്ടെത്താൻ സഹായിക്കും. അതിവേഗ വളർച്ചയുള്ള ‘സൺറൈസ്‌’ സംരംഭങ്ങളെ കൂടുതൽ ആകർഷിക്കും. നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾ, ഇലക്‌ട്രോണിക്‌സ്‌ ഡിസൈനിങ്ങും നിർമാണവും, വൈദ്യുതി വാഹനങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നിർമാണം, ഹൈടെക്‌ കൃഷി, ലോജിസ്റ്റിക്‌, മെഡിക്കൽ ഉപകരണങ്ങൾ, നാനോ ടെക്‌നോളി, ഗ്രാഫീൻ, റോബോട്ടിക്സ്‌, മറൈൻ ക്ലസ്റ്റർ തുടങ്ങിയ മേഖലകളിലെ സംരംഭങ്ങൾക്കാണ്‌ കരട്‌ വ്യവസായ നയം ഊന്നൽ നൽകുന്നത്‌. 2018ലാണ്‌ മുമ്പ്‌ വ്യവസായ നയം പുറത്തിറക്കിയത്‌.

പുതിയ കാലം, പുതിയ വ്യവസായം
പുതിയ കാലത്തിന്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തി കൂടുതൽ നിക്ഷേപവും തൊഴിലവസരവും സൃഷ്ടിക്കാനുതകുന്ന നിർദേശങ്ങളാണ്‌ വ്യവസായ മന്ത്രി പി രാജീവ്‌ പുറത്തിറക്കിയ കരട്‌ വ്യവസായ വാണിജ്യ നയത്തിലുള്ളത്‌.  സംസ്ഥാനത്ത്‌ വർഷം 1,09,000 കോടിയുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിൽ നല്ലപങ്കും പുറത്ത്‌ ഉൽപ്പാദിപ്പിക്കുന്നതാണ്‌. ഇതിൽ ഏതൊക്കെ സംസ്ഥാനത്ത്‌ ഉൽപ്പാദിക്കാനാകുമെന്നാണ്‌ പരിശോധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ എ പി എം മുഹമ്മദ് ഹനീഷ്, സുമൻ ബില്ല, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ, കിൻഫ്ര എംഡി സന്തോഷ് കോശി എന്നിവരും പങ്കെടുത്തു.

മറ്റ്‌ പ്രധാന നിർദേശങ്ങൾ

● എംഎസ്‌എംഇകൾക്ക്‌ ധനസമാഹരണത്തിന്‌ ഓഹരി വിപണിയിലെ നടപടിക്രമങ്ങൾക്ക്‌ ചെലവാകുന്ന തുകയുടെ 50 ശതമാനം (പരമാവധി ഒരു കോടി) തിരികെ നൽകും

● സർക്കാർ ധനസ്ഥാപനങ്ങളിൽനിന്ന്‌ വായ്‌പയെടുക്കുന്ന ‘സൺറൈസ്‌’ സംരംഭങ്ങൾക്ക്‌ അഞ്ചു വർഷത്തേക്ക്‌ പലിശയിൽ രണ്ടു ശതമാനം സർക്കാർ സബ്‌സിഡി

● ഭൂമിവില ഒഴികെ 100 കോടിയിലധികം മുതൽമുടക്കുള്ള നിർമാണ വ്യവസായങ്ങൾക്കും ലോജിസ്റ്റിക്‌ പാർക്കുകൾക്കും ഭൂമി തരംമാറ്റം ആവശ്യമെങ്കിൽ ഫീസിൽ 50 ശതമാനം ഇളവ്‌.

● എംഎസ്‌എംഇകൾക്ക്‌ വിദേശരാജ്യങ്ങളിലെ വ്യവസായ പ്രദർശനങ്ങളിൽ പങ്കെടുക്കാനാവശ്യമായ തുക (പരമാവധി അഞ്ചു ലക്ഷം) തിരികെ നൽകും

● പേറ്റന്റ്‌, കോപ്പിറൈറ്റ്‌, ട്രേഡ്‌ മാർക്ക്‌, ജിഐ രജിസ്‌ട്രേഷൻ എന്നിവയ്‌ക്ക്‌ ചെലവാകുന്ന തുകയുടെ 50 ശതമാനം (പരമാവധി 30 ലക്ഷം) തിരികെ നൽകും.

● മലിനീകരണ നിയന്ത്രണ സംവിധാനം, ജലസംരക്ഷണം–- പുനരുപയോഗം, എനർജി ഓഡിറ്റ്‌, ജല ഓഡിറ്റ്‌ എന്നിവയ്‌ക്ക്‌ ചെലവാകുന്ന തുകയുടെ 25 ശതമാനം (പരമാവധി 25 ലക്ഷം) തിരികെ നൽകും.

● നിർമിത ബുദ്ധി ഉപയോഗിച്ച്‌ പ്രവർത്തിക്കുന്നവ, ഡാറ്റ മൈനിങ്‌ ആൻഡ്‌ അനാലിസിസ്‌ സംരംഭങ്ങൾക്ക്‌ ചെലവാകുന്ന തുകയുടെ 25 ശതമാനം (പരമാവധി 25 ലക്ഷം) തിരികെ നൽകും.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top