തിരുവനന്തപുരം > സ്‌കൂൾ കുട്ടികൾക്കായി കേരള ബാങ്ക് ആവിഷ്‌കരിച്ച "വിദ്യാനിധി' നിക്ഷേപ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കുട്ടികളിൽ സമ്പാദ്യശീലം വളർത്താനും ഈ പണം അവരുടെ തന്നെ ഭാവി പഠന ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ കുട്ടികളെ പ്രാപ്‌തരാക്കുകയുമാണ് കേരള ബാങ്ക് ഉദ്ദേശിക്കുന്നത്. ചെറുപ്രായം മുതൽകുട്ടികളെ കേരള ബാങ്കുമായി ബന്ധിപ്പിക്കാനും അതുവഴി കൂടുതൽ പേരിലേക്ക് വളരാനും കേരള ബാങ്കിന് ഉദ്ദേശമുണ്ട്.
12 വയസിനും 16 വയസിനും ഇടയിലുള്ള കുട്ടികള്‍ക്കാണ് അക്കൗണ്ട് തുടങ്ങാനാകുക. അതും എല്ലാവിധ സൗകര്യങ്ങളും ലഭിക്കുന്ന അക്കൗണ്ട്. വിവരങ്ങള്‍ കൃത്യമായി എസ്എംഎസിലൂടെ അറിയിക്കും, പരീക്ഷകള്‍ക്ക് ഫീസ് അടയ്‌ക്കാനും മറ്റും ഡിഡി എടുക്കേണ്ടി വന്നാല്‍ സൗജന്യമായി നല്‍കും, ആര്‍ടിജിഎസും എന്‍ഇഎഫ്‌ടിയും ഐഎംപിഎസും സൗജന്യമായി നല്‍കും. സര്‍വീസ് ചാര്‍ജ്ജ് ഇല്ല. എടിഎം കാര്‍ഡും സൗജന്യം. മൊബൈല്‍ ബാങ്കിംഗും പൂര്‍ണ സൗജന്യം. ഇങ്ങനെ മുതിര്‍ന്നവര്‍ ഫീസ് നല്‍കി സ്വീകരിക്കുന്ന എല്ലാ സേവനങ്ങളും കുട്ടികള്‍ക്ക് സൗജന്യമായി നല്‍കുന്നു കേരള ബാങ്ക്.
സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്‌ത വിദ്യാനിധി അക്കൗണ്ടിലൂടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഏത് സ്‌കോളര്‍ഷിപ്പും ഈ കിട്ടും. കമ്മിഷനായോ സര്‍വീസ് ചാര്‍ജ്ജായോ ഒരു പൈസ പോലും നഷ്‌ടപ്പെടില്ല. ഉന്നത പഠനത്തിന് പോകാന്‍ വിദ്യാഭ്യാസ വായ്‌പ എടുക്കാനും വിദ്യാനിധിക്കാര്‍ക്ക് പ്രത്യേക പരിഗണനയും മുന്‍ഗണനയും ലഭിക്കും. കുട്ടിക്കൂട്ടുകാര്‍ക്ക് മാത്രമല്ല കേരള ബാങ്ക് വിദ്യാനിധി സൗകര്യമൊരുക്കുന്നത്. അവരുടെ രക്ഷിതാക്കള്‍ക്കുമുണ്ട് മറ്റൊരു അക്കൗണ്ട്. അമ്മമാര്‍ക്കായിരിക്കും മുന്‍ഗണന. വിദ്യാനിധിയില്‍ അംഗമായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായാണ് രക്ഷിതാവിന് പ്രിവില്ലേജ് അക്കൗണ്ട് നല്‍കുന്നത്. ഈ അക്കൗണ്ട് എടുത്താല്‍ സൗജന്യമായി അപകട ഇന്‍ഷുറന്‍സും ലഭിക്കും. രണ്ട് ലക്ഷം രൂപവരെ സഹായം ലഭിക്കുന്ന ഇന്‍ഷുറസായിരിക്കും ലഭിക്കുക. മന്ത്രിമാരായ വി എൻ വാസവൻ, ജി ആർ അനിൽ, ആന്റണി രാജു, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..