25 April Thursday
പൊതുജനങ്ങൾക്ക്‌ 20 വരെ സൗജന്യമായി സന്ദർശിക്കാം

കഴിഞ്ഞവർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മേളിച്ച സഭ കേരളത്തിന്റേത്‌; കേരള നിയമസഭ രാജ്യത്തിന്‌ മാതൃക: സ്‌പീക്കർ

സ്വന്തം ലേഖികUpdated: Wednesday Aug 10, 2022

തിരുവനന്തപുരം > നിയമനിർമാണസഭകളുടെ പ്രവർത്തനം ജനാധിപത്യത്തിന്റെ പ്രധാന അളവുകോലാണെന്ന്‌ സ്പീക്കർ എം ബി രാജേഷ്‌. കേരളത്തിലെ നിയമസഭ രാജ്യത്തിനാകെ മാതൃകയാണെന്ന്‌ അഭിമാനത്തോടെ പറയാനാകും. കഴിഞ്ഞവർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മേളിച്ച സഭ കേരള നിയമസഭയാണ്, 61 ദിവസം. 51 നിയമം ഇക്കാലയളവിൽ സഭ പാസാക്കി. സ്വാതന്ത്ര്യത്തിന്റെ 75–--ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരള നിയമസഭയിൽ ആരംഭിച്ച വീഡിയോ, ഫോട്ടോ, പുസ്തക പ്രദർശനവും പ്രഭാഷണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദോശ ചുട്ടെടുക്കുന്നതുപോലെയല്ല കേരള നിയമസഭയിൽ നിയമങ്ങൾ പാസാക്കുന്നത്‌. അവതരിപ്പിക്കുന്ന എല്ലാ നിയമവും നിയമസഭാ സമിതിയുടെ സൂക്ഷ്‌മ പരിശോധനയ്ക്ക്‌ അയച്ച്‌ കൃത്യമായ പരിശോധനയിലൂടെയാണ്‌ നടപടി. എന്നാൽ, പാർലമെന്റിലാകട്ടെ 13 ശതമാനം നിയമങ്ങൾ മാത്രമാണ്‌ പരിശോധനയ്ക്കായി സ്ഥിരംസമിതികൾക്ക്‌ അയക്കുന്നത്‌. ഭരണഘടന രൂപീകരണ അസംബ്ലിയുടെ നടപടിക്രമങ്ങൾ മുഴുവൻ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്‌. 2025 ഓടെ അത്‌ പ്രകാശനം ചെയ്യണമെന്ന ലക്ഷ്യത്തോടെ നൂറോളംപേർ പ്രവർത്തിക്കുന്നുണ്ട്‌. ലോകത്തിലൈ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്‌ ഇന്ത്യയെന്ന്‌ പറയുമ്പോഴും ഇന്ന്‌ "നിരാലംബ ജനാധിപത്യ'മായി മാറുന്നുണ്ടോയെന്ന ആശങ്ക ഉയരുന്നുണ്ട്‌.

പരിപാടിയോട്‌ അനുബന്ധിച്ച്  "ഇന്ത്യ എന്ന ആശയം: ഭരണഘടനയും വർത്തമാനകാല യാഥാർഥ്യവും' എന്ന വിഷയത്തിൽ കേരള സർവകലാശാല മുൻ പ്രോ-വൈസ് ചാൻസലർ ഡോ. ജെ പ്രഭാഷ് പ്രഭാഷണം നടത്തി.  സ്പീക്കർ അദ്ദേഹത്തെ ഉപഹാരം നൽകി ആദരിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായി. നിയമസഭാ സെക്രട്ടറി എ എം ബഷീർ, കെ-ലാപ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ മഞ്ജു വർഗീസ് എന്നിവരും സംസാരിച്ചു.

സാധാരണ ലഭ്യമാകാത്ത ചിത്രങ്ങളും രേഖകളുംചിത്രങ്ങളിലൂടെയും രേഖകളിലൂടെയും വീഡിയോകളിലൂടെയും സ്വാതന്ത്ര്യചരിത്രം വ്യക്തമാക്കി നിയമസഭയിലെ പ്രദർശനം. ആദ്യദിവസംതന്നെ നിരവധി സന്ദർശകരെത്തി. പൊതുജനങ്ങൾക്ക്‌ 20 വരെ രാവിലെ 8.30 മുതൽ രാത്രി 8.30 വരെ സൗജന്യമായി സന്ദർശിക്കാം. കേന്ദ്രസർക്കാരിൽനിന്ന്‌ ശേഖരിച്ച സുപ്രധാന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും രേഖകളുമാണ്‌ പ്രദർശനത്തിലുള്ളത്‌. ഇത്‌ സാധാരണ ലഭ്യമാകാത്തവയായതിനാൽ സന്ദർശകർ പ്രദർശനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന്‌ സ്‌പീക്കർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top