തിരുവനന്തപുരം> പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം തിങ്കളാഴ്‌ച ആരംഭിക്കും. രാവിലെ ഒമ്പതിന് ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് തുടക്കം. അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ് സമ്മേളനത്തിൽ പാസാക്കും. ഇതിനായി മാർച്ച് 30 വരെ 33 ദിവസം സഭ ചേരുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിൻമേൽ 25, ഫെബ്രുവരിഒന്ന്, രണ്ട് തീയതികളിൽ ചർച്ച നടക്കും. ബജറ്റ് അവതരണം മുന്നിനാണ്. ആറുമുതൽ എട്ടുവരെ ബജറ്റിന്മേൽ പൊതുചർച്ച. 13 മുതൽ രണ്ടാഴ്‌ച സബ്ജക്ട് കമ്മിറ്റികൾ ധനാഭ്യർത്ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും. 28 മുതൽ മാർച്ച് 22 വരെ 13 ദിവസം ധനാഭ്യർത്ഥന ചർച്ച. രണ്ട് ധനവിനിയോഗബില്ലുകളും പാസാക്കും.
ബജറ്റ് പാസാക്കലിനായി ചേരുന്ന സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ പൂർണ സഹകരണം പ്രതീക്ഷിക്കുന്നതായി ചോദ്യത്തിന് സ്‌പീക്കർ മറുപടി നൽകി. സഭ പസാക്കുന്ന ബില്ലുകളിൽ ഗവർണർ ഒപ്പിടേണ്ടതാണ്. ആ ചുമതല നിർവഹിക്കുമെന്നാണ് പ്രതീക്ഷ. ഇതു സംബന്ധിച്ച് ഗവർണറുമായുള്ള ആശയം വിനിമയം സർക്കാരാണ് നടത്തുന്നതെന്നും സ്‌പീക്കർ പറഞ്ഞു. നിയമസഭാ സെക്രട്ടറി എ എം ബഷീറും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..