26 April Friday

സാഹസിക ടൂറിസം മേഖല ; സുരക്ഷ ശക്തമാക്കാൻ നടപടികൾ തുടങ്ങി

പ്രത്യേക ലേഖകൻUpdated: Wednesday May 31, 2023


കൊച്ചി
സാഹസിക വിനോദസഞ്ചാരമേഖലയിൽ സുരക്ഷ ശക്തമാക്കാൻ കർശന നടപടികൾക്ക്‌ കേരളം തുടക്കമിടുന്നു. ഇതിന്റെ ആദ്യഘട്ടമായി ഈ മേഖലയിലെ മുഴുവൻ ഏജൻസികളെയും രജിസ്‌റ്റർ ചെയ്യും. സംസ്ഥാനത്ത്‌ 34 ഓപ്പറേറ്റർമാർമാത്രമാണ്‌ കേരള അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌. ഇരുപതോളം ഏജൻസികൾക്ക്‌ രജിസ്‌ട്രേഷൻ ഉടൻ നൽകും.

വായു, കര, ജലം എന്നീ വിഭാഗങ്ങളിലായി 32 ഇനങ്ങളാണ്‌ ഈ മേഖലയിൽ അനുവദിച്ചിട്ടുള്ളത്‌. ട്രക്കിങ്‌, മലകയറ്റം, പാരച്യൂട്ട്‌, പാരാഗ്ലൈഡിങ്‌, പാരാമോട്ടറിങ്‌, പാരാസെയിലിങ്‌, സ്‌കൂബാ ഡൈവിങ്‌, ഫൺ ബോട്ട്‌ റേസ്‌, കയാക്കിങ്‌, സർഫിങ്‌ എന്നിവ ഉൾപ്പെടെയാണിത്‌.  വിനോദസഞ്ചാരവകുപ്പ്‌ 2019ലാണ്‌ ഈ മേഖലയിൽ സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്‌. പുതിയ സ്ഥാപനങ്ങൾ തുടങ്ങാൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരുന്നെങ്കിലും നടപടിക്രമങ്ങളുടെപേരിൽ പലരും തയ്യാറായിരുന്നില്ല. തുടർന്ന്‌ തദ്ദേശസ്ഥാപനങ്ങളുടെ എൻഒസി ഉൾപ്പെടെയുള്ള നിബന്ധനകൾ ഒഴിവാക്കി. ഓൺലൈനായി അപേക്ഷിക്കാനും അവസരം ഒരുക്കി. എന്നാൽ, സ്ഥാപനത്തിന്‌ കമ്പനി/സൊസൈറ്റി/പാർട്‌ണർഷിപ് രജിസ്‌ട്രേഷൻ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കൽ, ജീവനക്കാർക്ക്‌ യോഗ്യത, ജോലിപരിചയം എന്നിവ കർശനമാണ്‌. വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടെ നേരിട്ടുള്ള സുരക്ഷാ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും രജിസ്ട്രേഷൻ നൽകുക. 

https://www.keralaadventure.org/online-registrstion
https://www.keralatourism.org/business എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.  ഫോൺ: 0471–-2320777, 9656011630.

സാഹസിക വിനോദസഞ്ചാരമേഖലയിൽ കേരളം ആദ്യമായി നടപ്പാക്കി തുടങ്ങിയ സുരക്ഷാമാനദണ്ഡങ്ങൾ ഇപ്പോൾ മറ്റ്‌ സംസ്ഥാനങ്ങളും മാതൃകയാക്കുകയാണെന്ന്‌ സൊസൈറ്റി കോ–-ഓർഡിനേറ്റർ ബിനു കുര്യാക്കോസ്‌ പറഞ്ഞു. രജിസ്‌ട്രേഷൻ മാനദണ്ഡങ്ങൾ തയ്യാറാക്കാൻ മറ്റ്‌ സംസ്ഥാനങ്ങൾ കേരളത്തിന്റെ സഹായം തേടുന്നുണ്ട്‌. കേരളത്തിന്റെ മാതൃകയിൽ ദേശീയതലത്തിൽ ഏജൻസി വേണമെന്ന ആവശ്യവും ശക്തമാവുകയാണ്‌ -അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top