കഴക്കൂട്ടം > മെയ് മാസത്തോടെ കഴക്കൂട്ടം എലവേറ്റഡ് ഹൈവേ നിർമാണം പൂർത്തിയാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിർമാണ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. എലവേറ്റഡ് ഹൈവേ മുക്കോലയ്ക്കൽവരെ നീട്ടാനും അവലോകനയോഗത്തില്‍ തീരുമാനമായി.
നിർമാണവേളയിൽ പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാൻ ദേശീയപാതാ അതോറിറ്റിയുമായി നിരന്തരം ബന്ധപ്പെടാനും അവലോകന യോഗങ്ങൾ ചേരാനുമുള്ള ക്രമീകരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്‍എച്ച്എഐയുടെ റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കേന്ദ്രമന്ത്രിയെ സന്ദര്‍ശിക്കും. കഴക്കൂട്ടം മുതല്‍ 2.71 കിലോമീറ്ററിലാണ് എലവേറ്റഡ് ഹൈവേ. 1.6 കിമീ പൂര്‍ത്തിയായി. കഴക്കൂട്ടം മുതല്‍ മിഷന്‍ ഹോസ്പിറ്റല്‍ വരെയുള്ള പിയര്‍ ക്യാപ്പുകളും ഗര്‍ഡറുകളുമാണ് സ്ഥാപിക്കുന്നത്. 200 കോടി രൂപയോളം ചെലവിട്ട് നിര്‍മിക്കുന്ന പദ്ധതിയില്‍ ആറ്റിൻകുഴി, ഫെ യ്സ് 3, മുക്കോലയ്ക്കൽ എന്നിങ്ങനെ അടിപ്പാതകളുമുണ്ട്.
മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗവും ചേര്‍ന്നു. വിവാദങ്ങളുടെ പിറകെ പോയി സമയം നഷ്ടപ്പെടുത്താനില്ലെന്നും ജനങ്ങൾക്ക് പരമാവധി പ്രയോജനകരമായി പ്രവർത്തിക്കാനാണ് താൽപ്പര്യമെന്നും മന്ത്രി വ്യക്തമാക്കി. യോഗത്തിൽ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, ആനന്ദ് സിങ്, പ്രദീപ്, വി കെ ഉപാധ്യായ, കേണല്‍ എം ആര്‍ രവീന്ദ്രന്‍ നായര്‍, അശോക് കുമാര്‍, പ്രവീണ്‍, കവിത, മേടയില്‍ വിക്രമന്‍, നാജ ബി, ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..