29 March Friday

കർണാടകത്തിൽ വൈദ്യുതിനിരക്ക്‌ 
യൂണിറ്റിന്‌ 2.89 രൂപ കൂട്ടി

ജെയ്‌സൻ ഫ്രാൻസിസ്‌Updated: Friday Jun 9, 2023


കൊച്ചി
അധികാരത്തിലേറിയതിനുപിന്നാലെ കോൺഗ്രസ്‌ നേതൃത്വത്തിലുള്ള സർക്കാർ കർണാടകയിൽ വൈദ്യുതിനിരക്ക്‌ കൂട്ടി. കഴിഞ്ഞദിവസമാണ്‌ കർണാടക റഗുലേറ്ററി കമീഷൻ ഉത്തരവിട്ടത്‌. താരിഫ്‌, ഇന്ധന സർചാർജ്‌ ഇനങ്ങളിലായി ജൂണിലെ ബില്ലിൽ യൂണിറ്റിന്‌ 2.89 രൂപയാണ്‌ കൂട്ടിയത്‌. ഏപ്രിൽ, മെയ്‌ മാസങ്ങളിലെ വൈദ്യുതി ഉപയോഗത്തിനുള്ള ബില്ലാണ്‌ ജൂണിൽ ഈടാക്കുന്നത്‌. ഇരുമാസങ്ങളിലുമായി 70 പൈസവീതം വൈദ്യുതിനിരക്കും ഇന്ധന സർചാർജായി 1.49 രൂപയും ഈടാക്കും. ആകെ 2.89 രൂപ.

ഉൽപ്പാദക കമ്പനികളിൽനിന്നുള്ള വൈദ്യുതിവാങ്ങൽ ചെലവ്‌ അതത്‌ മാസം ഉപയോക്താക്കളിൽനിന്ന്‌ ഈടാക്കണമെന്ന കേന്ദ്രസർക്കാരിന്റെ പുതിയ ചട്ടത്തിന്റെ ചുവടുപിടിച്ച്‌ ജൂൺമുതൽ 1.49 രൂപ സർചാർജ്‌ ഈടാക്കാനായിരുന്നു തീരുമാനം. എന്നാൽ,   2.89 രൂപ വർധിപ്പിച്ചതിനു പുറമേ സർചാർജുകൂടി ഈടാക്കിയാൽ വൻ എതിർപ്പുണ്ടാകുമെന്ന്‌ മനസ്സിലാക്കി തീരുമാനത്തിൽ മാറ്റംവരുത്തി. ജൂലൈമുതൽ ആറുമാസം 50 പൈസവീതം ഈടാക്കാൻ തീരുമാനിച്ചു. ഇതനുസരിച്ച്‌ ജൂലൈമുതലുള്ള വർധന 2.69 രൂപയാകും. താരിഫ്‌ ഇനത്തിലെ വർധന 70 പൈസ, ഇന്ധന സർചാർജ്‌ ഇനത്തിൽ 1.49 രൂപ, കേന്ദ്രനിർദേശ പ്രകാരമുള്ള 50 പൈസ ഉൾപ്പെടെയാണിത്‌. എല്ലാ ഉപയോക്താക്കളെയും ബാധിക്കുന്നവിധത്തിലാണ്‌ കമീഷൻ നിരക്ക്‌ കൂട്ടിയത്‌.

ഇരുനൂറ്‌ യൂണിറ്റുവരെ  വൈദ്യുതി ഉപഭോഗം സൗജന്യമായിരിക്കുമെന്ന്‌ കർണാടക സർക്കാർ പ്രഖ്യാപിച്ചിരുന്നു. കാർഷികമേഖലയിലടക്കം നിലവിലുള്ള ഇളവുകളുടെ ഇനത്തിൽ 14,508 കോടി വിതരണകമ്പനികൾക്ക്‌ സർക്കാർ നൽകണം. ഇതിനുപുറമേ സൗജന്യ വൈദ്യുതി പദ്ധതി നടപ്പാക്കുന്നതോടെ 15,000 കോടികൂടി നൽകേണ്ടി വരും. അധികബാധ്യത വിവിധ നികുതിയിനത്തിൽ ജനങ്ങളിൽനിന്ന്‌ ഈടാക്കുകയോ മറ്റ്‌ വിഭാഗങ്ങളുടെ വൈദ്യുതിനിരക്ക്‌ ഉയർത്തുകയോ ആണ്‌ പോംവഴി. സൗജന്യം പാതിവഴിയിൽ നിർത്തുമെന്നാണ്‌ വിദഗ്‌ധരുടെ വിലയിരുത്തൽ.

കേരളത്തിൽ 
കുറവ്‌
കർണാടകത്തിൽ വൈദ്യുതിക്ക്‌ യൂണിറ്റിന് ഇന്ധന സർചാർജ്‌ ഒഴികെ ശരാശരി ഈടാക്കുന്ന നിരക്ക്‌ 9.12 രൂപയാണ്‌. കേരളത്തിലാകട്ടെ 6.46 രൂപയും. കേന്ദ്രത്തിന്റെ പുതിയ ചട്ടപ്രകാരം കർണാടകത്തിൽ 1.49 രൂപ സർചാർജ്‌ ഇനത്തിൽ ഈടാക്കുമ്പോൾ കേരളത്തിലത്‌ പരമാവധി 10 പൈസയാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top