കരിപ്പൂർ> കരിപ്പൂർ വിമാനത്താവളത്തിൽ വിദേശത്തുനിന്നെത്തിയ മൂന്ന് യാത്രക്കാരിൽനിന്നായി നാലു കിലോ സ്വർണം പൊലീസും കസ്റ്റംസും പിടികൂടി. ഇതിന് ഒന്നര കോടി രൂപ വിലവരും. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി എൻ കെ നവാസ് (32), താനൂർ ചെമ്മല്ലൂർ ചിറക്കൽ മുഹമ്മദ് റഫീഖ് (49) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ സ്വീകരിക്കാനെത്തിയ നാലുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
അബുദാബിയിൽനിന്ന് എയർ അറേബ്യ വിമാനത്തിലാണ് നവാസ് എത്തിയത്. 654 ഗ്രാം സ്വർണമാണ് ഇയാളിൽനിന്നും കണ്ടെടുത്തത്. ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. ദുബായിൽനിന്നും ഗൾഫ് എയർ വിമാനത്തിലാണ് മുഹമ്മദ് റഫീഖ് കരിപ്പൂരിലെത്തിയത്. 1.631 കിലോഗ്രാം സ്വർണമാണ് ഇയാളിൽനിന്നും പിടികൂടിയത്. ബാഗേജിനുള്ളിലെ സ്റ്റീരിയോ സിസ്റ്റത്തിനകത്ത് ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
മലപ്പുറം വട്ടംകുളം ഉപ്പ്കൂട്ടുങ്ങൽ അബ്ദുൽ ഷമീം (28) ആണ് 1.673 കിലേഗ്രാം സ്വർണവുമായി എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്. എയർ ഇന്ത്യാ എക്സ്പ്രസിന്റെ ഐഎക്സ് 350 മസ്കത്ത് വിമാനത്തിലാണ് ഷമീം കരിപ്പൂരിലെത്തിയത്. സ്വർണമിശ്രിതം ഡിറ്റർജന്റ് പൗഡറിൽ ചേർത്താണ് കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് യാത്രക്കാരൻ പിടിയിലായത്. നവാസിനെയും റഫീഖിനെയും സ്വീകരിക്കാനെത്തിയ കൊടുവള്ളി മണ്ണിൽകടവ് അരിലോറ മിസ്ബത്ത് (25), കുന്ദമംഗലം പടനിലം തന്തൻ കണ്ടത്തിൽ ടി കെ അബ്ദുൽ നാസർ (40), കുന്ദമംഗലം പടനിലം തന്തൻ കണ്ടത്തിൽ ടി മുഹമ്മദ് ഫായിസ് (22), കാസർകോട് പള്ളിക്കര മൗറൽ ഹൗസിലെ പി അലീജ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ച ഇന്നോവ കാറും പൊലീസ് പിടികൂടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..