കോഴിക്കോട് > കാലികറ്റ് ഇന്‍റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് പുറത്ത് കള്ളക്കടത്ത് സ്വര്‍ണ്ണവുമായി കസ്റ്റംസ് സൂപ്രണ്ട് പോലീസ് പിടിയില്‍. സ്വര്‍ണ്ണം കൈമാറാനായി കാത്തു നിന്ന കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പ(46)യാണ് തൊണ്ടി സഹിതം പിടിയിലായത്.
ഉച്ചക്ക് 2.15ന് ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ രണ്ട് കാസര്‍ഗോഡ് സ്വദേശികള്‍ കടത്തികൊണ്ട് വന്ന 320 ഗ്രാം സ്വര്‍ണ്ണമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന മുനിയപ്പ എയര്‍പോര്‍ട്ടിന് പുറത്ത് എത്തിച്ചത്. തുടർന്ന് ഈ സ്വർണം കടത്തികൊണ്ടുവന്ന യാത്രക്കാര്‍ക്ക് 25000രൂപ പ്രതിഫലത്തിന് കൈമാറാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. .
കാസര്‍ഗോഡ് തെക്കില്‍ സ്വദേശികളും സഹോദരങ്ങളുമായ കെ എച്ച് അബ്ദുൾ നസീറ(46), കെ ജെ ജംഷീർ (20 ) എന്നിവരാണ് സ്വർണം കടത്തിയത്. 640 ഗ്രാം സആർണമാണ് ഇവർ കൊണ്ടുവന്നത്. ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന മുനിയപ്പ ലഗ്ഗേജ് പരിശോധിച്ചപ്പോൾ ഇത് കണ്ടെത്തിയിരുന്നു. എന്നാല്‍ രണ്ട് പേരില്‍ നിന്നുമായി 320 ഗ്രാം സ്വർണം മാത്രം കസ്റ്റംസ ഡ്യൂട്ടി അടപ്പിച്ച ശേഷം ബാക്കി വരുന്ന 320 ഗ്രാം സ്വർണം രൂപക്ക് പുറത്ത് എത്തിച്ച് തരാമെന്ന് അവരുമായി ധാരണയിലെത്തുകയായിരുന്നു.
മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് മുനിയപ്പയും കടത്തുകാരും പിടിയിലായത്. സ്വർണം കൂടാതെ 442980രൂപയും 500 യുഎഇ ദിര്‍ഹവും നിരവധി വിലപിടിപ്പുള്ള വാച്ചുകളും മറ്റേതോ യാത്രികരുടെ 4 ഇന്ത്യന്‍ പാസ്പോര്‍ട്ടുകളും ഇയാളിൽനിന്ന് പിടിച്ചെടുത്തു. കരിപ്പൂര്‍ IP .ഷിബു, SI നാസര്‍ പട്ടര്‍കടവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..