കണ്ണൂർ> കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട ഹെെക്കോടതി വിധി പാലിക്കുമെന്ന് കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. വിധിപകർപ്പ് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കും. നിയമന റാങ്ക് പട്ടിക പുനഃപരിശോധിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. യുജിസി മാനദണ്ഡങ്ങൾ പാലിച്ച് ഉദ്യോഗാർഥികളുടെ സ്ക്രീനിങ് നടത്തി രൂപീകരിക്കുന്ന പുതിയ പട്ടിക സിൻഡിക്കേറ്റിന് സമർപ്പിക്കും. ഈ നിയമനത്തിന് പുതുതായി ഇൻറവ്യൂ ഉണ്ടാകില്ല. കേസിൽ സർവ്വകലാശാല അപ്പീൽ പോകില്ലെന്നും വി സി പറഞ്ഞു.
ഉദ്യോഗാർഥികളുടെ യോഗ്യത സംബന്ധിച്ച് യുജിസിയോട് നേരത്തെ വ്യക്തത തേടിയെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. യുജിസി വ്യക്തത വരുത്തിയിരുന്നെങ്കിൽ നിയമന കാര്യം ഇത്ര വഷളാകുമായിരുന്നില്ല. പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാനാണ് നിയമോപദേശം ലഭിച്ചതെന്നും വി സി പറഞ്ഞു.
ഹെെക്കോടതി വിധി നിരവധി അധ്യാപകരെ ബാധിക്കും. എഫ്‌ഡിപി, സ്‌റ്റുഡന്റ് സർവീസസ് ഡയറക്ടർ കാലയളവ് അധ്യാപക പരിചയമായി പരിഗണിക്കുന്നില്ലെങ്കിൽ അത് കണക്കിലെടുത്ത് നടത്തിയിട്ടുള്ള പ്രമോഷനുകളെ ബാധിക്കാം. അക്കാര്യത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്നും വി സി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..