24 April Wednesday

അനുമോളുടെ കൊലപാതകം; ബ്രിജേഷിനെതിരെ വനിതാസെല്ലില്‍ പരാതി നല്‍കിയത് വൈരാഗ്യമായി

അജിന്‍ അപ്പുക്കുട്ടന്‍Updated: Monday Mar 27, 2023
കട്ടപ്പന > കട്ടപ്പന വനിതാസെല്ലിൽ ബിജേഷിനെതിരെ പരാതി നൽകിയതിനെതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് വൽസമ്മയെ കൊലപ്പെടുത്താനുള്ള പ്രധാനകാരണമെന്ന്‌ പൊലീസ്‌. ഭൂരിഭാഗം ദിവസങ്ങളിലും മദ്യപിച്ച് വീട്ടിലെത്തിയിരുന്ന ഇയാൾ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. ഡ്രൈവറായ ബിജേഷ് കാഞ്ചിയാറിൽ വാടകയ്ക്ക് വാഹനങ്ങൾ എടുത്ത് ഓടിച്ചുവരികയായിരുന്നു. വീട്ടുചെലവുകൾക്ക് പോലും പണം നൽകിയിരുന്നില്ല. കാഞ്ചിയാർ പള്ളിക്കവലയിലെ എഫ്‌സി കോൺവന്റിന്റെ കീഴിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായ വൽസമ്മയുടെ വരുമാനം മാത്രമായിരുന്നു ഏകആശ്രയം. പലപ്പോഴും കോൺവെന്റിൽ നിന്നാണ് വീട്ടിലേക്കുള്ള നിത്യോപയോഗ സാധനങ്ങൾ വാങ്ങി നൽകിയിരുന്നത്.
 
ഇതിനിടെ വൽസമ്മയെ മുൻനിർത്തി സംഘങ്ങളിൽ നിന്ന് എടുത്ത വായ്‌പകൾക്ക് തനിക്ക് ഉത്തരവാദിത്വമില്ലെന്ന് ബിജേഷ് രേഖാമൂലം എഴുതി നൽകിയിരുന്നു. ഇതേച്ചൊല്ലി തുടർന്നുള്ള ദിവസങ്ങളിൽ വീട്ടിൽ വഴക്കുണ്ടായി. തുടർന്നാണ് കഴിഞ്ഞ 11ന് വൽസമ്മ കട്ടപ്പന പൊലീസ് വനിതാസെല്ലിൽ പരാതി നൽകിയത്. അന്നുതന്നെ ബിജേഷിനെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വൽസമ്മക്കൊപ്പം മുന്നോട്ടുപോകാനാകില്ലെന്നാണ് ബിജേഷ് നിലപാടെടുത്തത്. സ്റ്റേഷനിൽ നിന്ന് വൽസമ്മയും മകളും മാട്ടക്കട്ടയിലുള്ള മുത്തശ്ശിയുടെ വീട്ടിലെത്തി ദിവസങ്ങളോളം ഇവിടെ താമസിച്ചു. തുടർന്നാണ് പേഴുംകണ്ടത്തെ വീട്ടിലേക്ക് പോയത്.
 
അഞ്ച് ദിവസം 
തമിഴ്‌നാട്ടിലെ ഹോംസ്റ്റേയിൽ
 
കൊലപാതകത്തിന് ശേഷം വൽസമ്മയുടെ ആഭരണങ്ങൾ കാഞ്ചിയാറിലെ ധനകാര്യ സ്ഥാപനത്തിൽ പണയപ്പെടുത്തി 16,000 രൂപ വാങ്ങി. തുടർന്നാണ് 21ന് രാവിലെ തമിഴ്‌നാട്ടിലേക്ക് കടന്നത്. ലോഡ്ജുകളിൽ പൊലീസ് അന്വേഷിച്ച് എത്തിയേക്കാമെന്ന ഭയത്തെ തുടർന്ന് തമിഴ്‌നാട്ടിലെ ഉൾഗ്രാമത്തിലുള്ള ഹോംസ്റ്റേയിലാണ് അഞ്ച് ദിവസത്തോളം കഴിഞ്ഞത്. കൈയിലുണ്ടായിരുന്ന മുഴുവൻ പണവും തമിഴ്‌നാട്ടിൽ ചെലവഴിച്ചു. വീണ്ടും ആരെയെങ്കിലും ബന്ധപ്പെട്ട് കൂടുതൽ പണം സംഘടിപ്പിക്കാമെന്ന ഉദ്ദേശത്തിൽ കുമളിയിലെത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്.

മൃതദേഹം മറവുചെയ്യാനുള്ള നീക്കവും പാളി
 
വൽസമ്മയുടെ മൃതദേഹം മറവ് ചെയ്യാനെന്ന ഉദ്ദേശത്തോടെ ബിജേഷ് സുഹൃത്തുക്കളോട് വാഹനം ആവശ്യപ്പെട്ടിരുന്നു. ഓട്ടമുണ്ടെന്ന് പറഞ്ഞാണ് ഇവരെ സമീപിച്ചത്. എന്നാൽ കൃത്യമായി പണം നൽകുന്നതിൽ വീഴ്ച വരുത്തിയിരുന്ന ബിജേഷിന് ആരും വാഹനം നൽകാൻ തയാറായില്ല. കൂടാതെ ബന്ധുക്കളുടെ വാഹനം സംഘടിപ്പിക്കാനുള്ള നീക്കവും പരാജയപ്പെട്ടതോടെയാണ് കട്ടിലിനടിയിൽ തന്നെ മൃതദേഹം ഒളിപ്പിച്ച് ഇയാൾ നാടുവിട്ടത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top