കൊച്ചി> പ്രശസ്‌ത തമിഴ് സംവിധായിക ലീനാ മണിമേഖലയുടെ പുതിയ ഡോക്യുമെന്ററി ‘കാളി’യുടെ പോസ്റ്റർ മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് യുപി പൊലീസ് കേസെടുത്തു.
ഹിന്ദു ദൈവങ്ങളെ അപകീർത്തികരമായി ചിത്രീകരിച്ചു എന്ന പരാതിയിലാണ് ലീന മണിമേഖലയ്ക്കെതിരെ കേസ് എടുത്തത്. കാനഡയിൽ പ്രദർശിപ്പിക്കുന്ന കാളി സിനിമയുടെ പോസ്റ്റർ ആണ് വിവാദത്തിലായത്.
ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിക്കുക, ക്രിമിനൽ ഗൂഢാലോചന, മത വികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ലൈംഗിക ന്യൂനപക്ഷങ്ങളുടെ പതാകയുടെ പശ്ചാത്തലത്തിൽ പുക വലിക്കുന്ന കാളിവേഷധാരിയുടെ ചിത്രമാണ് പോസ്റ്റര്‍. ടൊറന്റോയിൽ താമസിക്കുന്ന മധുര സ്വദേശിയായ ലീനയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പട്ട് ഗോ മഹാസഭ തലവൻ അജയ് ഗൗതം ഡൽഹി പൊലീസിനും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നൽകുകയായിരുന്നു. ലീനക്കെതിരെ സൈബര്‍ ആക്രമണവും രൂക്ഷമായി.
ഒന്നും നഷ്ടപ്പെടാനില്ലെന്നും ഒന്നിനെയും പേടിക്കാതെ സംസാരിക്കുന്നവരുടെ ശബ്ദമാകുമെന്നും ലീന പ്രതികരിച്ചു.അതിന് തന്റെ ജീവനാണ് വിലയെങ്കിൽ അത് നൽകുമെന്നും അവർ ട്വീറ്റ് ചെയ്തു. ഒരു സായാഹ്നത്തിൽ കാളി പ്രത്യക്ഷപ്പെട്ട് ടൊറന്റോയിലെ തെരുവുകളിൽ ഉലാത്തുന്നതാണ് ഡോക്കുമെന്ററിയുടെ ഇതിവൃത്തം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..