കൊച്ചി> കാക്കനാട് ഇടച്ചിറ ഫ്ലാറ്റിൽ സജീവ് കൃഷ്ണ(22)യെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് അര്‍ഷാദ് പിടിയിൽ. കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാസര്‍കോട് അതിര്‍ത്തിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം കൊലപാതകം നടക്കുമ്പോൾ അർഷദാണ് സജീവിനൊപ്പം ഫ്ളാറ്റിൽ ഉണ്ടായിരുന്നത്. സംഭവത്തിന്ശേഷം ഒളിവിലായിരുന്നു.
സജീവ് കൃഷ്ണന്റേത് അതിക്രൂരമായ കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരമാസകലം കുത്തേറ്റ നിലയിലാണ്. 20 മുറിവുകള്‍ കണ്ടെത്തി. പുതപ്പുകൊണ്ട് മുടിയ മൃതദേഹം ഫ്ളാറ്റിലെ ബാൽക്കണിയിൽ പെെപ്പ് ഡക്റ്റിൽ ചാരിച്ച നിലയിലായിരുന്നു. സജീവും മറ്റ് മൂന്ന്പേരും ഒന്നിച്ചാണ് ഫ്ളാറ്റിൽ താമസം. സംഭവം നടക്കുന്ന സമയം സഹതാമസക്കാരായ മറ്റ് മൂന്ന്പേരും ഫ്ളാറ്റിൽ ഉണ്ടായിരുന്നില്ല. പകരം അർഷദ് ആണ് ഉണ്ടായിരുന്നത്. സജീവിന്റെ സഹതാമസക്കാരായ രണ്ട് പേർ ടൂറിനും മറ്റൊരു സുഹൃത്ത് അംജദ് പയ്യോളിയിലെ വീട്ടിലേക്കും പോയതായിരുന്നു. അംജദിന്റെ സുഹൃത്താണ് അർഷദ്. മൂന്നുപേരും സ്ഥലത്തില്ലാത്തതിനാലാണ് അർഷദ് ഈ ഫ്ളാറ്റിലേക്ക് വന്നതെന്ന് സംശയിക്കുന്നു.
നാട്ടിലേക്ക് പോയ അംജദിനെ കൊച്ചിയിലേക്ക് വിളിച്ച് വരുത്തി പോലീസ് ചോദ്യം ചെയ്യുകയാണ്. ടൂറ് പോയ മറ്റു രണ്ടുപേരും പൊലീസ് കസ്റ്റഡിയിലാണ്. സജീവിന്റെ മൃതദേഹം ബന്ധുകളുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..