കൊച്ചി > ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ കാക്കനാട്ടെ ഫ്ലാറ്റ് നടത്തിപ്പുകാരി ഉൾപ്പെടെ മൂന്നുപേരെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. യുവതി പീഡനത്തിനിരയായ മുറിയും പ്രതി സലിംകുമാർ താമസിച്ച മുറിയും പൊലീസ് പൂട്ടി മുദ്രവച്ചു. സലിംകുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
കാക്കനാട് ഇടച്ചിറയിലുള്ള ക്രിസ്‌റ്റീന റെസിഡൻസി നടത്തിപ്പുകാരി ക്രിസ്‌റ്റീന, സഹായി ഷമീർ, സലിംകുമാറിന്റെ സുഹൃത്ത് അജ്‌മൽ എന്നിവരാണ് ഒളിവിലുള്ളത്. ക്രിസ്‌റ്റീനയുടെ സഹായത്തോടെയാണ് മൂന്ന് ദിവസം ലോഡ്‌ജിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്‌തതെന്നാണ് യുവതിയുടെ പരാതി. അനാശാസ്യത്തിന് നിർബന്ധിച്ചുവെന്നും യുവതി പറയുന്നു. കഴിഞ്ഞ ഇരുപത്തെട്ടിനാണ് മലപ്പുറത്തുനിന്ന് യുവതി ഫോട്ടോഷൂട്ടിന് കൊച്ചിയിലെത്തിയത്. ഫോട്ടോ എടുക്കാൻ എത്തുമെന്നറിയിച്ചയാൾ അസൗകര്യമുണ്ടെന്ന് അറിയിച്ചു. അയാൾ സലിംകുമാറിനെ പരിചയപ്പെടുത്തുകയും ഇടച്ചിറയിലെ ലോഡ്‌ജിൽ താമസമൊരുക്കുകയും ചെയ്‌തു. ഒന്നുമുതൽ മൂന്നാംതീയതിവരെ മുറിയിൽ പൂട്ടിയിട്ടായിരുന്നു കൂട്ടബലാത്സംഗം.
ഇൻഫോ പാർക്ക് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സലിംകുമാറിനെ തിങ്കളാഴ്‌ച അറസ്‌റ്റ് ചെയ്‌തിരുന്നു. കളമശേരി സ്വദേശിയുടെ ലോഡ്‌ജ് മൂന്നു മാസംമുമ്പാണ് ക്രിസ്‌റ്റീന വാടകയ്‌ക്ക് എടുത്തത്. ഇവിടെ അനാശാസ്യം ഉൾപ്പെടെ നടക്കുന്നതായുള്ള ആക്ഷേപങ്ങളെത്തുടർന്ന് ലോഡ്‌ജ് ഒഴിയാൻ ഉടമ ആവശ്യപ്പെട്ടിരുന്നു. പീഡനത്തിനും തടങ്കലിൽവച്ചതിനുമാണ് സലിംകുമാറിനെതിരെ കേസെടുത്തതെന്ന് തൃക്കാക്കര എസിപി പി വി ബേബി പറഞ്ഞു.
പരാതിയിൽ കൃത്യസമയത്ത് ഇടപെട്ടിട്ടുണ്ട്. അന്വേഷണത്തിൽ വീഴ്‌ചയുണ്ടായിട്ടില്ല. പരാതിക്കാരി പല ചോദ്യങ്ങളോടും പ്രതികരിക്കാൻ തയ്യാറായില്ല. പലതവണ ഓഫീസിൽനിന്നും ആശുപത്രിയിൽനിന്നും ഇറങ്ങിപ്പോയി. രാത്രി പട്രോളിങ്ങിലുള്ള പൊലീസിന്റെ സഹായത്തോടെ കണ്ടെത്തി സ്‌ത്രീകൾമാത്രം താമസിക്കുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നുവെന്നും എസിപി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..