20 April Saturday

എൻഐഎ നോട്ടീസ്‌ പുറത്ത്‌; മന്ത്രി ജലീലിനെ വിളിപ്പിച്ചത്‌ സാക്ഷിമൊഴി എടുക്കാൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

കൊച്ചി > മന്ത്രി കെ ടി ജലീലിനെ വിളിപ്പിച്ചത് സാക്ഷി മൊഴി രേഖപ്പെടുത്താൻ തന്നെയെന്ന് വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട് എൻഐഎ മന്ത്രിക്കയച്ച നോട്ടീസിന്റെ വിശദാംശങ്ങൾ പുറത്ത്. സിആർപിസി സെക്ഷൻ 160 പ്രകാരമാണ് മന്ത്രിക്ക് എൻഐഎ നോട്ടീസ് അയച്ചത്. ഈ വകുപ്പ് സാക്ഷി മൊഴി രേഖപ്പെടുത്താൻ വിളിച്ച് വരുത്താനുള്ള വകുപ്പാണ്.

ഇതോടെ ജലീലിനെതിരെ നടക്കുന്ന എല്ലാ നുണകളും പൊളിയുകയാണ്. സ്വർണക്കടത്തിൽ മന്ത്രിക്ക്‌ പങ്കുണ്ടെന്നുള്ള പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ്‌ എൻഐഎയുടെ നോട്ടീസ്‌. മന്ത്രി ജലീൽ കേസിൽ സാക്ഷിയാണ് എന്ന് വ്യക്തമാക്കുകയാണ്‌. ജലീലിനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള കോ.ലീ ബി സഖ്യത്തിന്റെ സമരാഭാസത്തിന് ഇതോടെ അറുതി വരികയാണ്. ഖുറാൻ ഉൾപ്പടെ വലിച്ചിഴച്ച് രംഗം കൊഴുപ്പിക്കാൻ ശ്രമിച്ച ബിജെപിയു ലീഗും ഇതോടെ വെട്ടിലാവുകയാണ്.

എൻഐഐ നിയമത്തിലെ 17,18, 19 വകുപ്പുകൾ പ്രകാരമുള്ള സാക്ഷി മൊഴി രേഖപ്പെടുത്താനാണ്‌ എൻഐഎ വിളിപ്പിച്ചതെന്ന്‌ മന്ത്രി കെ ടി ജലീൽ വ്യക്തമാക്കിയിരുന്നു. തന്റെ സൗകര്യം അനുസരിച്ചുള്ള സമയമാണ്‌ അതിനായി അനുവദിച്ചത്‌. കേസിലെ പ്രതികളുടെ മൊഴിയിലെ കാര്യങ്ങൾ ധരിപ്പിച്ച്‌ സംശയനിവാരണം വരുത്തുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയുകയുമായിരുന്നു–-കൊച്ചി എൻഐഎ ഓഫീസിൽ മൊഴി നൽകിയശേഷം "ദേശാഭിമാനി' യോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർണക്കടത്ത്‌ കേസിലെ അന്വേഷണത്തെ സഹായിക്കാനുതകുന്ന വിവരങ്ങളാണ്‌ തേടിയത്‌. കടത്തിക്കൊണ്ടുവരുന്ന സ്വർണം എവിടേക്കു പോകുന്നു എന്നതടക്കമുള്ള എന്റെ നിഗമനങ്ങൾ  ആരാഞ്ഞു.  സ്വർണക്കടത്തുമായി ബന്ധപ്പെട്ട്‌ തനിക്കോ ഓഫീസിനോ മുടിനാരിഴയുടെ ബന്ധം പോലുമില്ല. അതേക്കുറിച്ചുള്ള വിവരങ്ങളും ആരാഞ്ഞില്ല. കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിൽ മാത്രമാണ്‌ സ്വ്‌പന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുള്ളത്‌. അവരുമായി സംസാരിച്ച കോളുകൾ പരിശോധിച്ചാൽ അത്‌ മനസിലാകും. എല്ലാ ഫോൺ സംഭാഷണങ്ങളും അര മിനിട്ടോ ഒരു മിനിട്ടോ ഒക്കെ മാത്രമാണ്‌.  ഇക്കാര്യങ്ങൾ ഉദ്യോഗസ്ഥരുടെ കൈവശമുണ്ട്‌.

തന്റെ ജീവൻ അപകടപ്പെടുത്താൻ കലാപകാരികൾക്ക്‌ സ്ഥലം ചൂണ്ടിക്കൊടുക്കുന്ന ജോലിയാണ്‌ ചില മാധ്യമങ്ങൾ നിർവഹിച്ചത്‌. എന്നിട്ടും മാധ്യമങ്ങളെ അറിയാക്കാതെ പോയി എന്നാണ്‌ ആക്ഷേപം. മുഖ്യമന്ത്രി തന്നെ അതിനു വ്യക്തമായി മറുപടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top