തൃശൂർ
സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങില്ലെന്നും തൃക്കാക്കര തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ചിലർ കുപ്രചാരണം നടത്തുകയാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. എം എൻ ലക്ഷംവീട് പദ്ധതിയിൽ നിർമിച്ച ഇരട്ടവീടുകൾ ഒറ്റവീടാക്കുന്നതിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തൃശൂർ മാറ്റാംപുറത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. ജൂൺ 30നുശേഷം ജിഎസ്‌ടിക്ക് നഷ്ടപരിഹാരമില്ല. കഴിഞ്ഞവർഷംവരെ ലഭിച്ചിരുന്ന ഗ്രാന്റിൽനിന്ന് 7000 കോടി വെട്ടിക്കുറച്ചു. മൊത്തം 17,000 കോടി ഈ വർഷം കുറയും. ഇത് സാമ്പത്തികപ്രതിസന്ധിയുണ്ടാക്കും.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെയാണ് കേന്ദ്രം ലക്ഷ്യം വയ്‌ക്കുന്നത്. കിട്ടാനുള്ളത് കിട്ടിയില്ലേൽ എല്ലാവരുംകൂടി ചോദിച്ചുവാങ്ങും. പാചകവാതകത്തിന് സംസ്ഥാന സർക്കാർ നികുതി ഇടാക്കുന്നുവെന്ന് പറഞ്ഞ കേന്ദ്രമന്ത്രി സ്വയം ചെറുതാകുകയാണ്. പാചകവാതകം ജിഎസ്‌ടി പരിധിയിലാണ്. അതിന്റെ വിഹിതം മാത്രമാണ് കേരളത്തിന് കിട്ടുക.
എല്ലാവർക്കും വീട് എന്ന റെക്കോഡിലേക്ക് കേരളം ചുവടുവയ്ക്കുകയാണ്. സംസ്ഥാനത്ത് 60 ലക്ഷത്തോളം പേർക്ക് പെൻഷൻ നൽകുന്നു. 42 ലക്ഷം കുടുംബത്തിന് അഞ്ചുലക്ഷത്തിന്റെ ആരോഗ്യ പരിരക്ഷ. മറ്റു സംസ്ഥാനങ്ങളിലൊന്നും ഇതില്ല. ശമ്പളം നൽകൽ മാത്രമല്ല, ജനങ്ങളിലേക്ക് പണം എത്തിക്കുന്ന ബദൽനയമാണ് കേരളത്തിൽ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..