തിരുവനന്തപുരം
കടൽ കുത്തകകൾക്ക് കൈമാറി മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് സിഐടിയു അഖിലേന്ത്യ പ്രസിഡന്റ് ഡോ. കെ ഹേമലത. ഓൾ ഇന്ത്യ ഫിഷേഴ്സ് ആൻഡ് ഫിഷറീസ് ഫെഡറേഷൻ അഖിലേന്ത്യ പ്രവർത്തക സമിതി യോഗത്തോടനുബന്ധിച്ച് നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
തീരവും ആഴക്കടലും കുത്തകകൾക്ക് നൽകുക എന്നതാണ് കേന്ദ്രസർക്കാർ നിലപാട്. അക്വാകൾച്ചർ പ്രോത്സാഹിപ്പിച്ച് മത്സ്യത്തൊഴിലാളികളെ കടലിൽനിന്ന് മാറ്റുകയും കോർപറേറ്റുകൾക്ക് മീൻപിടിത്തത്തിന് വിട്ടുനൽകുകയുമാണ് തന്ത്രം. തൊഴിലാളി യൂണിയനുകളടക്കം ആരോടും ചർച്ച ചെയ്യാതെയാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്. ഇതിനെതിരെ ശക്തമായ പോരാട്ടം നടത്താനാവശ്യമായ തീരുമാനങ്ങൾ പ്രവർത്തക സമിതി കൈക്കൊള്ളും. പ്രതിഷേധങ്ങളെ ജാതി കാർഡ് ഇറക്കിയാണ് ബിജെപി നേരിടുന്നത്. ജാതിക്കും മതത്തിനും അതീതമായ ഐക്യം ഉയരണമെന്നും ഹേമലത പറഞ്ഞു.
ഫെഡറേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി പുല്ലുവിള സ്റ്റാൻലി അധ്യക്ഷനായി. മന്ത്രി വി ശിവൻകുട്ടി, ഫെഡറേഷൻ പ്രസിഡന്റ് ദേബാശിഷ് ബർമൻ, ട്രഷറർ ജി മംമ്ത, സെക്രട്ടറി ബാലകൃഷ്ണ, സംസ്ഥാന സെക്രട്ടറി കൂട്ടായി ബഷീർ, പ്രസിഡന്റ് എ സഫറുള്ള, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, ഡോ. ഗബ്രിയേൽ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..