മലപ്പുറം > ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണംനടത്തുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി നായക്കൻമാർ കുന്നത്ത് വീട്ടിൽ ബഷീർ പിടിയിൽ. കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരുടെ മൊബൈൽ ഫോണുകളുമാണ് ഇയാൾ പ്രധാനമായും മോഷ്‌ടിച്ചിരുന്നത്.
ഈ മാസം പത്തിന് മലപ്പുറം ഓർക്കിഡ് ആശുപത്രിയിൽ ചികിത്സക്കെത്തിയ മൂന്ന് വയസുള്ള കുട്ടിയുടെ സ്വർണമാലയും 11ന് മലപ്പുറം സഹകരണ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഒമ്പത് മാസം പ്രായമുള്ള കുട്ടിയുടെ സ്വർണമാലയും മോഷണം പോയിരുന്നു. മലപ്പുറം പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിരവധി സിനിമകളിൽ ജൂനിയർ ആർടിസ്‌റ്റായി അഭിനയിച്ചിട്ടുള്ള പ്രതി പിടിയിലായത്.
മോഷണമുതലുകൾ മണ്ണാർക്കാട്, തിരൂർ എന്നിവിടങ്ങളിൽ ജ്വല്ലറികളിൽ വിറ്റതായും നിരവധി മൊബൈൽ ഫോണുകൾ മോഷ്‌ടിച്ചതായും പ്രതി സമ്മതിച്ചിട്ടുണ്ട്. നിലവിൽ 15- കേസുകളിൽ പ്രതിയാണ്.
മലപ്പുറം ഇൻസ്‌പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അബ്‌ദുൾ ലത്തീഫ്, ഗിരീഷ്, ഉദ്യോഗസ്ഥരായ കെ പി ഹമീദലി, പി പി ഷിഹാബ്, ആർ ഷഹേഷ്, ദിനേശ് ഇരുപകണ്ടൻ, പൂവത്തി സലിം, കെ കെ ജസീർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..