20 April Saturday

കന്യാസ്ത്രീ‌ പീഡനം; ഫ്രാങ്കോ മുളയ്‌ക്കലിനെ കുറ്റവിമുക്തനാക്കി കോടതി

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ നിന്ന് മടങ്ങുന്നു. ഫോട്ടോ: ആനന്ദ്‌ കെ എസ്‌

കോട്ടയം > കന്യാസ്ത്രീ‌യെ ബലാത്സംഗം ചെയ്‌ത കേസില്‍ ഫ്രാങ്കോ മുളയ്‌ക്കലിനെ കോടതി കുറ്റവിമുക്തനാക്കി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി ജി ഗോപകുമാറിന്റേതാണ്‌ വിധി. 2018 ജൂണ്‍ 27നാണ് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയായ കന്യാസ്ത്രീ നല്‍കിയ പരാതിയിൽ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2018 സെപ്‌തംബര്‍ 21ന് നാടകീയമായ ചോദ്യം ചെയ്യലിനൊടുവില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

105 ദിവസത്തെ വിസ്‌താരത്തിനുശേഷമാണ് കേസില്‍ വിധിവരുന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴു വകുപ്പുകളാണ്‌ ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 84 സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ 33 പേരെയാണ് വിസ്‌തരിച്ചത്. വിധി കേള്‍ക്കാനായി രാവിലെ ഒമ്പതരയോടെയാണ്‌ ഫ്രാങ്കോ മുളയ്ക്കല്‍ സഹോദരനും സഹോദരി ഭര്‍ത്താവിനുമൊപ്പം കോടതിയിലെത്തിയത്‌. പിന്‍വാതിലിലൂടെയാണ് കോടതിയിലേക്ക് പ്രവേശിച്ചത്.

മൊഴിയെ സാധൂകരിക്കുന്ന തെളിവില്ലെന്ന്
ബലാത്സംഗ കേസിൽ ശിക്ഷിക്കാൻ ഇരയുടെ മൊഴി മതിയെന്നിരിക്കെ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കൽ കേസിൽ തിരിച്ചടിയായത്‌  മൊഴിയിലെ വൈരുധ്യങ്ങൾ. ഇര കൊടുത്ത മൊഴിയെ കോടതി പൂർണമായി വിശ്വാസത്തിലെടുത്തില്ല. 39 സാക്ഷികളിൽ ആരും കൂറുമാറിയില്ലെങ്കിലും കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌തതായി അറിയാമെന്ന്‌ ആരും  മൊഴികൊടുത്തില്ല.  കന്യാസ്‌ത്രീക്കെതിരെ  നടപടി എടുത്തതാണ്‌ പരാതിക്ക്‌ ആധാരമെന്ന്‌ പ്രതിഭാഗം വാദിച്ചു. പരാതി കൊടുക്കാൻ നാലുവർഷം വൈകിയതും കോടതിയെ ബോധ്യപ്പെടുത്താനായില്ല. മൊഴിയെ സാധൂകരിക്കുന്ന ശക്തമായ  പ്രമാണങ്ങളോ, സാങ്കേതിക, ശാസ്‌ത്രീയ തെളിവുകളോ സാക്ഷിമൊഴികളോ  ഹാജരാക്കാനുമായില്ല.

ഇര കൊടുത്ത ആദ്യ പരാതിയിൽ ബലാത്സംഗ പരാമർശമില്ലാതിരുന്നതും പിന്നീട്‌ മൊഴിയിൽ 13 തവണ ബലാത്സംഗം ചെയ്‌തതായി പറഞ്ഞതും പ്രതിഭാഗം പ്രതിരോധത്തിന്‌ ഉപയോഗിച്ചു. പ്രതിയും ഇരയും തമ്മിൽ നടത്തിയ 10 ഇ മെയിൽ സന്ദേശങ്ങൾ അവർ  ആ സമയം കാത്തുസൂക്ഷിച്ചിരുന്ന  ഊഷ്‌മള ബന്ധത്തിന്‌ തെളിവായി ഹാജരാക്കി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top