കൊച്ചി> ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്‌ധന്‍ ജോ ജോസഫ് ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സര രംഗത്തെത്തിയതോടെ സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചകള്‍ സജീവമാകുന്നു. കിട്ടാവുന്നതില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെയാണ് ഇടതുപക്ഷം മത്സര രംഗത്തിറക്കിയതെന്നും വിജയം ഉറപ്പാണെന്നും രാഷ്ട്രീയത്തിനതീതമായി നിരവധി പേര്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. ഇതിനിടെയാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി തൃക്കാക്കരയില്‍ നടത്തിയ പ്രചരണത്തിലെ ജോ ജോസഫിന്റെ പ്രസംഗം വീണ്ടും ശ്രദ്ധയാകര്‍ഷിക്കുന്നത്.
100 സീറ്റ് നേടുമെന്ന് പ്രസംഗിച്ച വ്യക്തി തന്നെ, നൂറാം സീറ്റിനായി മത്സരിക്കുന്നു എന്ന പ്രത്യേകതയാണ് സോഷ്യല്‍ മീഡിയ പങ്കുവെയ്ക്കുന്നത്.
പ്രസംഗം ഇങ്ങനെ: ''അവര്‍ നടത്തിയ സര്‍വ്വേകളില്‍ പോലും 75 മുതല്‍ 90 സീറ്റുകള്‍ വരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഗ്രൗണ്ടില്‍ വര്‍ക്ക് ചെയ്യുന്ന സഖാക്കള്‍ പറയുന്നത് നമ്മള്‍ ചിലപ്പോള്‍ സെഞ്ച്വറി അടിച്ച് കൂടെന്നില്ലെന്നാണ്''- ജോ ജോസഫ് പ്രസംഗത്തില്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ ഈ പ്രസംഗം ഫലം പ്രഖ്യാപിച്ച 2021 മെയ് രണ്ടിനാണ് ജോ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഫലം പ്രഖ്യാപനം പുരോഗമിക്കുന്നതിനിടയില്‍ എല്‍ഡിഎഫ് 100 സീറ്റില്‍ ലീഡ് ചെയ്യുന്നെന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടിന്റെ ചിത്രത്തിനൊപ്പമായിരുന്നു അദ്ദേഹം തന്റെ വീഡിയോയും പങ്കുവെച്ചത്.
എന്തുകൊണ്ട് ഇടതുപക്ഷമെന്ന ചോദ്യത്തിന്, താനെന്നും ഇടതുപക്ഷമെന്നാണ് ഡോക്ടറുടെ മറുപടി. പ്രളയകാലത്തും കോവിഡ് പ്രതിരോധത്തിലും സര്‍ക്കാരിനൊപ്പംനിന്ന് പ്രവര്‍ത്തിച്ചു. ഈ അംഗീകാരം അതിന്റെ തുടര്‍ച്ചയെന്നും ഡോക്ടര്‍ പറഞ്ഞു.
''എ ഹാര്‍ഡ്കോര്‍ കാര്‍ഡിയോളജിസ്റ്റ്'' എന്നാണ് ഡോക്ടററെ കുറിച്ച് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ സാക്ഷ്യപ്പെടുത്തല്‍.
എഴുത്തുകാരനും പ്രഭാഷകനും ജീവകാരുണ്യപ്രവര്‍ത്തകനും പ്രോഗ്രസീവ് ഡോക്ടേഴ്സ് ഫോറത്തിന്റെ സജീവപ്രവര്‍ത്തകനും ഹാര്‍ട്ട് ഫൗണ്ടേഷന്‍ ട്രസ്റ്റിയുമാണ് ഈ നാല്‍പ്പത്തിമൂന്നുകാരന്‍. ഹൃദയപൂര്‍വം ഡോക്ടര്‍ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..