കൊല്ലം
കോൺഗ്രസ് വിടേണ്ടവർ എത്രയും വേഗം പാർടി വിട്ടുപോകുന്നതാണ് നല്ലതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കൊല്ലം പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിലേക്ക് ആളുകൾ വരും പോകും. പോകുന്നവർക്കു പോകാം. അധികാരം ആസ്വദിച്ചശേഷം പാർടി വിടുന്ന ഇത്തരക്കാർക്കു പകരം യുവജനങ്ങൾ ആ സ്ഥാനത്തേക്ക് വരും. ഗോവയിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പ്രതിപക്ഷ നേതാവ് മൈക്കേൽ ലോബോ, മുൻമുഖ്യമന്ത്രി ദിംഗബർ കാമത്ത് ഉൾപ്പെടെ എട്ടുപേരും അഴിമതിക്കാരാണെന്നും ജയ്റാം രമേശ് പറഞ്ഞു.
അവരെ മത്സരിപ്പിച്ചതിൽ കോൺഗ്രസിന് തെറ്റുപറ്റി. കോൺഗ്രസ് വിട്ടുപോകില്ലെന്ന് ദൈവത്തിനുമുന്നിൽ സത്യം ചെയ്തവരാണ്. ദൈവത്തെ അവര്‍ മറന്നു. പക്ഷേ, ബിജെപി പണം വാഗ്ദാനം ചെയ്തപ്പോള്‍ അവര്‍ ലക്ഷ്മീദേവിയെ ഓര്‍ത്തു. പാർടി വിട്ടവരെല്ലാം കോൺഗ്രസിൽനിന്ന് നേട്ടമുണ്ടാക്കിയവരാണ്. ഗുലാം നബി ആസാദ് കോൺഗ്രസിൽനിന്ന് എല്ലാം നേടിയശേഷമാണ് വിട്ടുപോയത്. ഏജൻസികളുടെ അന്വേഷണം നേരിടുന്നവർ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയാൽ ശുദ്ധരായി. ബിജെപി വാഷിങ് മെഷീനിലിട്ടാൽ എല്ലാം മാറി തൂവെള്ളയാകും–- ജയ്റാം രമേശ് പറഞ്ഞു.
യുപിയിൽ രാഹുലിന്റെ യാത്ര 5 ദിവസമാക്കി
ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അഞ്ചു ദിവസമാക്കി കോൺഗ്രസ്. രണ്ടല്ല, യുപിയിൽ അഞ്ചു ദിവസം പദയാത്ര നടത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് കൊല്ലം പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ പറഞ്ഞു. വിദ്വേഷത്തിനും വർഗീയതയ്ക്കുമെതിരായ മുദ്രാവാക്യവുമായി ഇറങ്ങിയ രാഹുൽ ഗാന്ധി 18 ദിവസം കേരളത്തിലും രണ്ടു ദിവസംമാത്രം യുപിയിലും യാത്ര നടത്തുന്നതിനെതിരെ വ്യാപക വിമർശം ഉയർന്നിരുന്നു. ആർഎസ്‌എസിനും ബിജെപിക്കും എതിരായ ഈ പോരാട്ടം വിചിത്രമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയും ചൂണ്ടിക്കാട്ടി.
ഏറ്റവും അനുയോജ്യമായതിനാലാണ് കന്യാകുമാരി–- കശ്മീർ റൂട്ട് തെരഞ്ഞെടുത്തതെന്ന് ജയ്‌റാം രമേശ് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തിലും ഹിമാചലിലും പോകാത്തതിനെയും അദ്ദേഹം ന്യായീകരിച്ചു. കന്യാകുമാരിയിൽനിന്ന് പദയാത്രയായി ഗുജറാത്തിലെത്താൻ കുറഞ്ഞത് 90 ദിവസമെങ്കിലും എടുക്കും. അപ്പോഴേക്കും അവിടെയും ഹിമാചലിലും തെരഞ്ഞെടുപ്പ് കഴിയും. ഭാരത് ജോഡോ യാത്ര കോൺഗ്രസിനെ ശക്തിപ്പെടുത്താനാണെന്നും പ്രതിപക്ഷ ഐക്യത്തിനു വേണ്ടിയല്ലെന്നും ജയ്‌റാം രമേശ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..