29 March Friday

ഐടിയിൽ 5 വര്‍ഷത്തിനകം 67,000 തൊഴിലവസരം ; കൊല്ലത്തും കണ്ണൂരിലും 
ഐടി പാർക്കുകൾ

വെബ് ഡെസ്‌ക്‌Updated: Friday Jul 29, 2022


കൊച്ചി
അഞ്ചുവർഷത്തിനുള്ളിൽ ഐടി മേഖലയുടെ സമഗ്രവികസനത്തിനുള്ള പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി ഇൻഫോപാർക്ക് ഫേസ് രണ്ടിൽ പുതിയ ഐടി സ്പേസുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 63 ലക്ഷം ചതുരശ്രയടി ഐടി ഇടങ്ങളിലായി 67,000 തൊഴിലവസരം സൃഷ്ടിക്കും. 2016 മുതൽ 2021 വരെ 46 ലക്ഷം ചതുരശ്രയടിയിൽ ഐടി ഇടങ്ങളും 45,869 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. കേരളത്തിന് അനുയോജ്യമായ വ്യവസായങ്ങളിലൊന്നാണ് ഐടി. മികച്ച മാനവവിഭവശേഷി, ഉന്നതവിദ്യാഭ്യാസം നേടിയ ജനത, ശാന്തമായ സാമൂഹികാന്തരീക്ഷം എന്നിവ അനുകൂലഘടകങ്ങളാണ്.


 

കെ–-ഫോണിന്റെ ഭാഗമായി 30,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല നിലവിൽവരും. 1611 കോടി രൂപയാണ്‌ പദ്ധതിക്കായി നീക്കിവച്ചത്. 74 ശതമാനം ജോലി പൂർത്തിയായി. ആവശ്യമായ സർട്ടിഫിക്കറ്റുകളും ലൈസൻസും ലഭ്യമായി. ആരോഗ്യപരിപാലനം, ശുചിത്വം, ഇന്റർനെറ്റ് കണക്ടിവിറ്റി എന്നിവയിൽ കേരളം മുന്നിലാണ്. നെടുമ്പാശേരി വിമാനത്താവളത്തിനുസമീപവും ക്രമേണ കേരളത്തിലെമ്പാടും സയൻസ് പാർക്ക്‌ സ്ഥാപിക്കും.

കൊച്ചി–--കോയമ്പത്തൂർ വ്യവസായ ഇടനാഴിയും ഒരുങ്ങുകയാണ്. ദേശീയപാത 66ന് സമാന്തരമായി നാല് ഐടി ഇടനാഴികളും സ്ഥാപിക്കും. തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവിടങ്ങളിൽനിന്നാണ് ഇടനാഴികൾ ആരംഭിക്കുക. 15 മുതൽ 25 ഏക്കർവരെയാണ് ഏറ്റെടുക്കുന്നത്. 50,000 മുതൽ രണ്ടുലക്ഷംവരെ ചതുരശ്രയടിയുള്ള 20 ചെറിയ ഐടി പാർക്കുകൾ ആരംഭിക്കും. കെ–-ഫോണിന്റെ അതിവേഗ ഒപ്റ്റിക് ഫൈബർ വഴി പാർക്കുകൾ ബന്ധിപ്പിക്കും. ഇടനാഴികളിൽ 5ജി ലീഡർഷിപ് പാക്കേജ് നടപ്പാക്കും. കെ–-ഫോണിന്റെ അടിസ്ഥാനസൗകര്യങ്ങൾ പ്രയോജനപ്പെടുത്തി 5ജി വിപ്ലവത്തിന്റെ ഗുണഫലം നാട്ടിലാകെ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായമന്ത്രി പി രാജീവ്‌ അധ്യക്ഷനായി.

കൊല്ലത്തും കണ്ണൂരിലും 
ഐടി പാർക്കുകൾ
കൊല്ലത്തും കണ്ണൂരിലും ഐടി പാർക്കുകൾ ആരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഞ്ചുവർഷത്തിനുള്ളിൽ ഇരട്ടി ഐടി ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കും.  ഇതിനായി 100 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. സാങ്കേതികവിദ്യാ ബിരുദധാരികൾക്ക് ഐടി കമ്പനികളിൽ ഐടി ഇന്റേൺഷിപ് നൽകും. 1200 പേർക്ക് അനുവദിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. മൂന്ന്‌ സർക്കാർ പാർക്കുകളിലെ 1,21,000 ജീവനക്കാർക്കായി ക്ഷേമനിധി ഏർപ്പെടുത്തി. ക്ഷേമപദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും തൊഴിൽനിയമങ്ങൾ നടപ്പാക്കുന്നുവെന്ന്‌ ഉറപ്പാക്കാനും കമ്പനികളുമായി കരാറുണ്ട്. വനിതാജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചു.

സംരംഭക പ്രോത്സാഹനനയമാണ്‌ സർക്കാർ നടപ്പാക്കുന്നത്‌. 2016ൽ 300 സംരംഭങ്ങളായിരുന്നത്‌ 2021ൽ 3900 ആയി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് മികവിന്റെ കേന്ദ്രം സ്ഥാപിക്കും. ഐഎസ്ആർഒയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ടെക്നോളജി സെന്ററിനായി സ്ഥലം അനുവദിച്ചു. ഗ്രാഫൈൻ രംഗത്തെ വികസനത്തിന്‌ ഇന്ത്യ ഇന്നൊവേഷൻ സെന്ററും കൊച്ചിയിൽ സ്ഥാപിച്ചു. പരമ്പരാഗത ചിന്തകളെ "തിങ്ക് ബിഗ്' ചിന്തകൾകൊണ്ട് പകരംവയ്ക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top