ശ്രീഹരിക്കോട്ട> മിനി സാറ്റ്‌ലൈറ്റുകളെ വിക്ഷേപിക്കുന്നതിനുള്ള സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്.എസ്.എല്‍.വി.) ആദ്യവിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ഞായറാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് എസ്എസ്എല്‍വി വിക്ഷേപിച്ചത്.
സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍(എസ്എസ്എല്‍വി ഡി1) പന്ത്രണ്ടു മിനിറ്റുകൊണ്ട് ദൗത്യം പൂര്‍ത്തിയാക്കും. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് -02, ആസാദി സാറ്റ് എന്നിവയെ റോക്കറ്റ് ലക്ഷ്യത്തിലെത്തിക്കും. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് --02ന് 145 കിലോഗ്രാമാണ് ഭാരം.
എട്ട് കിലോ ഭാരമുള്ള ആസാദി സാറ്റ് രാജ്യത്തെ 75 സ്‌കൂളില്‍നിന്ന് തെരഞ്ഞെടുത്ത 750 വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് രൂപകല്‍പ്പന ചെയ്തതാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായാണിത്. മൂന്ന് ഖരഇന്ധന ഘട്ടമുള്ള എസ്എസ്എല്‍വിക്ക് 34 മീറ്റര്‍ ഉയരവും 120 ടണ്‍ ഭാരവുമുണ്ട്. മിനി, മൈക്രോ ഉപഗ്രഹങ്ങളെ ഭൂമിയോടടുത്തുള്ള ഭ്രമണപഥത്തില്‍ കൃത്യതയോടെ ലക്ഷ്യത്തിലെത്തിക്കാന്‍ രൂപകല്‍പ്പന ചെയ്ത റോക്കറ്റാണിത്.
ചെലവ് കുറഞ്ഞ സാങ്കേതികവിദ്യയും ചെലവുകുറഞ്ഞ വിക്ഷേപണച്ചെലവുമാണ് പ്രത്യേകത. തിരുവനന്തപുരം വിഎസ്എസ്സിയാണ് രൂപകല്‍പ്പന ചെയ്തത്. അഞ്ഞൂറു കിലോവരെയുള്ള ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..