20 April Saturday

സംസ്ഥാനത്ത് 40 വ്യവസായ എസ്റ്റേറ്റുകൾകൂടി പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻUpdated: Friday Jun 9, 2023

തിരുവനന്തപുരം > സംസ്ഥാനത്ത് വ്യവസായ വകുപ്പിനു കീഴിലുള്ള 40 പ്രദേശങ്ങളെ വ്യവസായ എസ്റ്റേറ്റുകളായി പ്രഖ്യാപിച്ചു. വ്യവസായ സംരംഭങ്ങൾ കേന്ദ്രീകരിച്ച 40 പ്രദേശങ്ങൾക്കാണ് വ്യവസായ എസ്റ്റേറ്റ് പദവി നൽകി വിജ്ഞാപനം പുറത്തിറക്കിയത്‌. ഈ എസ്റ്റേറ്റുകളിൽ സംരംഭങ്ങൾ ആരംഭിക്കുന്ന പ്രക്രിയ സുഗമമാക്കാൻ ഏകജാലക ക്ലിയറൻസ് ബോർഡുകളും രൂപീകരിച്ചതായി വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

എറണാകുളം ജില്ലയിലെ എടയാർ, തൃശൂർ പുഴയ്ക്കൽ പാടം, പാലക്കാട്  കഞ്ചിക്കോട്, ആലപ്പുഴയിലെ അരൂർ, തിരുവനന്തപുരത്തെ വേളി തുടങ്ങിയ പ്രദേശങ്ങൾ വ്യവസായ എസ്റ്റേറ്റുകളിൽ ഉൾപ്പെടുന്നു. നേരത്തെ നിലവിലുള്ളതാണെങ്കിലും വ്യവസായ എസ്‌റ്റേറ്റുകളായി പ്രഖ്യാപിച്ചതോടെ ഇവിടങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്ക് നിയമപരമായ ആനുകൂല്യങ്ങൾ ലഭിക്കും. സംരംഭങ്ങൾ ആരംഭിക്കാനുള്ള വിവിധ തരം ലൈസൻസുകൾ, ക്ലിയറൻസുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ അതിവേഗം ലഭ്യമാക്കാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

എസ്റ്റേറ്റ് തലത്തിലാണ്‌ ക്ലിയറൻസ് ബോർഡുകൾക്ക്‌ രൂപം നൽകിയത്‌. കലക്ടർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ, മലിനീകരണ നിയന്ത്രണ ബോർഡ്, നഗര ഗ്രാമാസൂത്രണം, ഫാക്ടറീസ് ആൻഡ്‌ ബോയിലേഴ്സ്, തൊഴിൽ തുടങ്ങിയ വകുപ്പുകളുടെ ജില്ലാ തല ഓഫീസർമാർ എന്നിവരടങ്ങുന്നതാണ് ക്ലിയറൻസ് ബോർഡ്.

ഇടുക്കി ജില്ലയിലെ അഞ്ച്‌ ഏക്കറുള്ള മുട്ടം ആണ് ഏറ്റവും ചെറിയ വ്യവസായ എസ്റ്റേറ്റ്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഏറ്റവും വലുതും (532.8 ഏക്കർ). എറണാകുളം എടയാർ വലിപ്പത്തിൽ രണ്ടാമതാണ്‌ (435.29 ഏക്കർ). നിലവിൽ 2500 ഓളം സംരംഭങ്ങൾ ഇവിടങ്ങളിൽ  പ്രവർത്തിക്കുന്നുണ്ട്.

ജില്ലകളിലെ വ്യവസായ എസ്‌റ്റേറ്റുകൾ
തിരുവനന്തപുരം- 2, കൊല്ലം- 2, പത്തനംതിട്ട- 1, ആലപ്പുഴ- 6 ആറ്‌, കോട്ടയം- 3, ഇടുക്കി- 1, എറണാകുളം- 6, തൃശൂർ- 6, പാലക്കാട്- 5, മലപ്പുറം- 1, കോഴിക്കോട്- 2, കണ്ണൂർ- 1, കാസർകോട്‌- 4.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top