25 April Thursday

നവംബര്‍ 1 മുതൽ ഇടുക്കി മെഡിക്കൽ കോളേജിൽ കിടത്തിച്ചികിത്സ; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുന്നു. മന്ത്രി റോഷി അഗസ്റ്റിന്‍, 
എം എം മണി എംഎല്‍എ എന്നിവർ സമീപം

ഇടുക്കി > കേരളപ്പിറവി ദിനത്തിൽ ഇടുക്കി മെഡിക്കൽ കോളേജിൽ കിടത്തിച്ചികിത്സ ബ്ലോക്ക്‌ പ്രവർത്തനം ആരംഭിക്കുമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സമയബന്ധിതമായി മെഡിക്കല്‍ കോളേജിന്റെ നിർമാണം പൂർത്തിയാക്കാനും ആധുനിക ചികിത്സാസൗകര്യങ്ങൾ ഏർപ്പെടുത്താനും യോഗത്തിൽ രൂപരേഖയായി. 
ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനായി.
 
നിർമാണച്ചുമതലയുള്ള കിറ്റ്‌കോയ്‌ക്ക്‌ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും അതിനുള്ള കാരണങ്ങളും യോഗത്തില്‍ വിശദമാക്കാന്‍ മന്ത്രി വീണാ ജോർജ്‌ ആവശ്യപ്പെട്ടു. ഇടുക്കിയിലെ ജനങ്ങള്‍ക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യമുണ്ടാകരുതെന്നും മന്ത്രി കിറ്റ്‌കോയോട് പറഞ്ഞു. പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട്, ആര്‍എംഒ, ഡിപിഎം എന്നിവരടങ്ങുന്ന ടീം ആഴ്ചയില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാനും നിർദേശം നൽകി. ടീമിന്റെ നോഡല്‍ ഓഫീസറായി വൈസ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍ നിഷയെ ചുമതലപ്പെടുത്തി. കൂടാതെ ടീം നിര്‍ബന്ധമായും ദിവസേന പണികളുടെ പുരോഗതി അവലോകനം ചെയ്യണം.
 
വർക്ക്‌ അറേഞ്ച്‌മെന്റ്‌ 
അനുവദിക്കില്ല
 
ഇടുക്കി മെഡിക്കൽ കോളേജിൽ നിയോഗിച്ച ജീവനക്കാര്‍ ലീവ് എടുത്തുപോകാനോ വര്‍ക്കിങ് അറേഞ്ച്‌മെന്റിൽ മറ്റ്‌ ആശുപത്രിയില്‍ പോകാനോ പാടില്ല. 2022–- 23ല്‍ എംബിബിഎസ് ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തിനായുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും രണ്ടുമാസത്തിനുള്ളില്‍ സന്ദര്‍ശനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
 
മെഡിക്കല്‍ കോളേജിലുള്ള ജീവനക്കാരുടെ കുറവ് നികത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകാൻ ഇടവരരുതെന്നും എന്ത്‌ ആവശ്യമുണ്ടേലും കൃത്യസമയത്ത് അത് സര്‍ക്കാരിനെ അറിയിക്കണമെന്നും എം എം മണി എംഎൽഎ പറഞ്ഞു. 50 ഏക്കര്‍ ജില്ലാ പഞ്ചായത്ത് മെഡിക്കല്‍ കോളേജിന് നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇനിയും ഭൂമി തരാന്‍ പഞ്ചായത്ത് ഒരുക്കമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് പറഞ്ഞു.
 
യോഗത്തില്‍ മെഡിക്കല്‍ കോളേജ് ആര്‍എംഒ ഡോ. എസ്‌ അരുണ്‍ മെഡിക്കല്‍ കോളേജിന്റെ നിലവിലെ പുരോഗതിയും ഇനി ചെയ്യാന്‍ ഉദ്ദേശിക്കുന്ന സൗകര്യങ്ങളും വ്യക്തമാക്കാന്‍ പ്രസന്റേഷന്‍ അവതരിപ്പിച്ചു. യോഗത്തില്‍ ഡീന്‍ കുര്യക്കോസ് എംപി, കലക്ടര്‍ ഷീബ ജോര്‍ജ്, വികസന കമീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, സബ് കലക്ടര്‍ രാഹുല്‍കൃഷ്ണ ശര്‍മ, മെഡിക്കല്‍ കോളേജ് എച്ച്എംസി അംഗം സി വി വര്‍ഗീസ്, ഇടുക്കി മെഡിക്കല്‍ കോളേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. എന്‍ റോയ്, ആരോഗ്യവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ തോമസ് മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍ നിഷ, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top