16 April Tuesday
ദേശീയ ദുരന്തപ്രതികരണ സേന ജില്ലയിലെത്തി ; ആശങ്ക വേണ്ടെന്ന്‌ കലക്ടർ

ഇടമലയാർ ഇന്ന്‌ തുറക്കും; 
പെരിയാറിൽ ജലനിരപ്പ്‌ ഉയർന്നേക്കും

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022


കൊച്ചി
ഇടുക്കിക്കുപിന്നാലെ ഇടമലയാർ അണക്കെട്ടിൽനിന്ന്‌ ചൊവ്വ രാവിലെ ജലമൊഴുക്കുന്ന സാഹചര്യത്തിൽ, ഉച്ചയോടെ പെരിയാറിലെ ജലനിരപ്പ് ചെറിയതോതിൽ ഉയരാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തൽ. ഇതിൽ ആശങ്കപ്പെടേണ്ടതില്ലെങ്കിലും പെരിയാർ തീരത്ത് ജാഗ്രത പുലർത്തണമെന്നും കലക്ടർ രേണു രാജ് അറിയിച്ചു. ചൊവ്വാഴ്‌ച ഇടുക്കിയിൽനിന്ന്‌ 500 ക്യുമെക്സ് ജലം ഒഴുക്കുമെന്നാണ് സൂചന. ഇടമലയാറിൽനിന്ന്‌ ചൊവ്വ രാവിലെ 10ന്‌ 50 മുതൽ 100 ക്യുമെക്സ് വരെ ജലം പെരിയാറിലേക്ക് ഒഴുക്കും.

ജില്ലയിൽ അടുത്ത മൂന്നുദിവസവും ഗ്രീൻ അലർട്ടാണ്. മഴ മാറിനിൽക്കുന്നതിനാൽ ഡാമുകളിൽനിന്നുള്ള വെള്ളത്തെ ഉൾക്കൊള്ളാൻ പെരിയാറിനാകുമെന്ന് ജലസേചനവകുപ്പ് അധികൃതർ പറഞ്ഞു. ഇടുക്കിയിൽനിന്നുള്ള ജലപ്രവാഹം നിയന്ത്രിതമായ തോതിലായതിനാൽ ജില്ലയിലെ പെരിയാർ തടത്തിൽ തിങ്കളാഴ്‌ച ഇത്‌ കാര്യമായി പ്രതിഫലിച്ചില്ല. എന്നാൽ, തിങ്കൾ വൈകിട്ടുമുതൽ 300 ക്യുമെക്സ് നിരക്കിലാണ് വെള്ളം ഒഴുക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന്‌ എത്തുന്ന വെള്ളത്തിനുപുറമേ ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത്‌ മഴ തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ വെള്ളം തുറന്നുവിടുന്നത്. ഇടുക്കി,  ഇടമലയാർ എന്നിവിടങ്ങളിൽനിന്നുള്ള ജലം ഭൂതത്താൻകെട്ട് ബാരേജ് പിന്നിട്ട് മലയാറ്റൂർ, കാലടി വഴിയാണ് ആലുവയിലേക്കും തുടർന്ന് വേമ്പനാട് കായലിലേക്കും എത്തുന്നത്.

ഇടുക്കിയിൽനിന്നുള്ള വെള്ളത്തിന്റെ അളവ് വ‍ർധിക്കുകയും ഇടമലയാർ ചൊവ്വ രാവിലെ തുറക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, കലക്ടറുടെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ പെരിയാറിലും കൈവഴികളിലും വലിയതോതിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കുറവാണെങ്കിലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി. പെരിയാർ തീരമേഖലയിൽ മൈക്ക് അനൗൺസ്മെന്റ്‌ വഴി മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച അവധിയാണെങ്കിലും ദുരന്തലഘൂകരണവുമായി ബന്ധപ്പെട്ട ചുമതലകളുള്ളവർ പ്രവർത്തനരംഗത്ത്‌ ഉണ്ടാകണമെന്ന്‌ കലക്ടർ നിർദേശിച്ചു.

ജലനിരപ്പ്‌ നിരീക്ഷിക്കും
നേര്യമംഗലംമുതൽ പെരിയാറിലെ ജലനിരപ്പ് നിരീക്ഷിക്കാൻ ജലസേചനവകുപ്പ് സംവിധാനം ഏർപ്പെടുത്തി. പൂയംകുട്ടി, തട്ടേക്കാട് തുടങ്ങിയ മേഖലകളിലും ജലനിരപ്പ് നിരീക്ഷിക്കും. ഭൂതത്താൻകെട്ട്, മലയാറ്റൂർ, കാലടി, ആലുവ മാർത്താണ്ഡവർമ പാലം, മംഗലപ്പുഴ എന്നിവിടങ്ങളിലും 24 മണിക്കൂറും ജലനിരപ്പ് അളക്കുന്നുണ്ട്. പൊലീസിന്റെയും അഗ്നി രക്ഷാസേനയുടെയും പട്രോളിങ്ങുമുണ്ടാകും. പെരിയാർ നദിയും കൈവഴികളും കടന്നുപോകുന്ന സ്ഥലങ്ങളിൽ വിനോദസഞ്ചാരത്തിന് കർശനനിയന്ത്രണമുണ്ട്. ഇരുപത്തൊന്നംഗ ദേശീയ ദുരന്തപ്രതികരണസേന ജില്ലയിൽ എത്തിയിട്ടുണ്ട്‌. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ആവശ്യമെന്ന് തോന്നുന്ന സ്ഥലങ്ങളിൽ സേനയെ വിന്യസിക്കും. പെരിയാറിലെ ജലനിരപ്പ്‌ ഉയർന്നതിനെ തുടർന്ന്‌ പ്രവർത്തിക്കുന്ന ക്യാമ്പുകൾ തുടരും.

യോഗത്തിൽ എറണാകുളം റൂറൽ എസ്‌പി  വിവേക് കുമാർ, ഡെപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം) ഉഷ ബിന്ദുമോൾ, ജലസേചനവകുപ്പ് സൂപ്രണ്ടിങ് എൻജിനിയർ ബാജി ചന്ദ്രൻ, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.

അണക്കെട്ടുകളിൽനിന്ന് വെള്ളമൊഴുകുന്നതിന്റെ രൂപരേഖ

അണക്കെട്ടുകളിൽനിന്ന് വെള്ളമൊഴുകുന്നതിന്റെ രൂപരേഖ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top