ഇടുക്കി
ഇടമലക്കുടിക്കാരുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നം യാഥാർഥ്യത്തിലേക്ക്. കൊടുംവനത്തിലെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള കോൺക്രീറ്റ് റോഡിന്റെ നിർമാണം മന്ത്രി കെ രാധാകൃഷ്ണൻ തിങ്കൾ പകൽ 11ന് ഉദ്‌ഘാടനം ചെയ്യും. ഇടലിപ്പാറക്കുടിയിൽ നടക്കുന്ന പരിപാടിയിൽ എ രാജ എംഎൽഎ അധ്യക്ഷനാകും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയാകും. കുടുംബാരോഗ്യ കേന്ദ്രം കഴിഞ്ഞദിവസം ഉദ്‌ഘാടനം ചെയ്‌തതിനു പിന്നാലെയാണ് റോഡും യാഥാർഥ്യമാകുന്നത്.
പെട്ടിമുടി മുതൽ സൊസൈറ്റിക്കുടിവരെ 12.5 കിലോമീറ്ററിലാണ് മൂന്ന് മീറ്റർ വീതിയിൽ റോഡ് നിർമിക്കുന്നത്. പട്ടികവർഗ വികസന വകുപ്പ് അനുവദിച്ച 18.45 കോടി ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് നിർമാണം. പെട്ടിമുടി മുതൽ ഇടലിപ്പാറ വരെ 7.5 കിലോമീറ്റർ, തുടർന്ന് സൊസൈറ്റിക്കുടിവരെ 4.75 കിലോമീറ്റർ എന്നിങ്ങനെ രണ്ട് ഘട്ടമായാണ് നിർമാണം. ഇടമലക്കുടിയിലേക്ക് ഇന്റർനെറ്റ് എത്തിക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. 4.37 കോടി രൂപ ചെലവിൽ മൂന്നാറിൽ നിന്ന് 40 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിച്ചാണിത്. ബിഎസ്എൻഎല്ലിനാണ് നിർമാണ ചുമതല. റോഡും ഇന്റർനെറ്റും യാഥാർഥ്യമാകുന്നതോടെ പഞ്ചായത്ത് ഓഫീസ് പ്രവർത്തനം ഇടമലക്കുടിയിലേക്ക് മാറ്റും. നിലവിൽ 38 കിലോമീറ്റർ അകലെ ദേവികുളത്താണ് പഞ്ചായത്ത് ഓഫീസ്.
ഇടമലക്കുടി നിവാസികൾക്കുള്ള സർക്കാരിന്റെ രണ്ടാം വാർഷികസമ്മാനമാണ് റോഡും ഇന്റർനെറ്റ് കണക്ടിവിറ്റിയുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..