25 April Thursday

ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ ആദിവാസി യുവതി ചികിത്സയിലിരിക്കെ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022

വണ്ടന്‍മേട്> ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ ആദിവാസി യുവതി ചികിത്സയിലിരിക്കെ മരണമടഞ്ഞു. ചക്കുപള്ളം പളിയക്കുടി സ്വദേശി ശരവണന്റെ ഭാര്യ സുമതി (28) ആണ് മരിച്ചത്. ഒരു മാസക്കാലമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരാഴ്ച കാലമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരണം സംഭവിച്ചത്.

 ഗാര്‍ഹിക പീഢനത്തിന് സുമതിയുടെ ഭര്‍ത്താവ് ശരവണന്‍ നിലവില്‍ റിമാന്റില്‍ കഴിഞ്ഞുവരികയായിരുന്നു. ലഹരിക്കടിമയായ ശരവണന്‍ സുമതിയെ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നു. ആഴ്ചകള്‍ക്കു മുമ്പ് ക്രൂരമായി മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് സുമതിയുടെ ബന്ധുക്കള്‍ എത്തി പുളിയന്‍മല ശിവലിംഗ പളിയക്കുടിയിലേ സ്വന്തം വീട്ടിലേക്ക് യുവതിയെ കൊണ്ടുപോവുകയും വയറിനു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലും, കട്ടപ്പന താലൂക്ക് ആശുപത്രിയിലുമടക്കം ചികിത്സ തേടുകയും  ചെയ്തിരുന്നു.

ഒരാഴ്ചക്കു മുന്‍പ് ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കുമളി പൊലീസ് ശരവണനെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ നിലവില്‍ റിമാന്‍ഡില്‍ കഴിഞ്ഞു വരികയാണ്. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ സുമതി മരണപ്പെട്ടതോടെ നരഹത്യക്കു കൂടി ശരവണന്റെ പേരില്‍ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top