29 March Friday

വീട്‌ കത്തി; ഭിന്നശേഷിയുള്ള കുട്ടി രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
താമരശേരി> ഷോർട്ട്‌ സർക്യൂട്ടിനെത്തുടർന്ന്‌ വീട്‌ കത്തിനശിച്ചു. ഭിന്നശേഷിക്കാരനായ കുട്ടി രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌. അമ്പായത്തോട്‌ ചോലയിൽ പാത്തുമ്മയുടെ ഷീറ്റുമേഞ്ഞ വീടിനാണ്‌ തീപിടിച്ചത്‌. തിങ്കൾ രാവിലെ എട്ടോടെയാണ്‌ അപകടം. രണ്ടുമുറികളുള്ള ചെറിയ വീടിന്റെ മേൽക്കൂര, കട്ടിൽ, കിടക്ക, ടി വി, ഫാൻ, മറ്റു വീട്ടുപകരണങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ, രേഖകൾ എന്നിവയെല്ലാം കത്തിനശിച്ചു.  
 
പാത്തുമ്മയും മകളുടെ മക്കളുമാണ്‌ ഇവിടെ താമസിക്കുന്നത്‌. കുട്ടികളായ റസിയയും റഹീസും സ്കൂളിലും പാത്തുമ്മ തൊഴിലുറപ്പ്‌ ജോലിക്കും പോയതായിരുന്നു. വീട്ടിൽ ഭിന്നശേഷിക്കാരനായ പേരക്കുട്ടി മുഹമ്മദ് റിയാസ് (7) മാത്രമാണ് ഉണ്ടായിരുന്നത്‌. പുക ഉയരുന്നതുകണ്ട്‌ അയൽവാസി ഓടിയെത്തിയാണ്‌ കുട്ടിയെ രക്ഷിച്ചത്‌. 
അയൽപക്കത്ത്‌ വീടിന്റെ വാർപ്പിനെത്തിയ തൊഴിലാളികൾ തീയണച്ചു. 19 വർഷം മുമ്പാണ്‌ പാത്തുമ്മയുടെ ഭർത്താവ്‌ മരിച്ചത്‌. ഏകമകൾ ഇവരെയും മക്കളെയും ഉപേക്ഷിച്ച് പോയി. 
 
പാത്തുമ്മയുടെ വരുമാനം മാത്രമാണ്‌ കുടുംബത്തിന്റെ ആശ്രയം. നാട്ടുകാർ തകർന്ന മേൽക്കൂരയ്ക്ക്‌ പകരം പ്ലാസ്‌റ്റിക്‌ ഷീറ്റിട്ട്‌ നൽകി. താമരശേരി ഗവ. ഹൈസ്കൂൾ അധികൃതർ കുട്ടികൾക്ക്‌ യൂണിഫോമും വീട്ടുസാധനങ്ങളും വാങ്ങി നൽകി. പുസ്തകം അടുത്തദിവസം നൽകുമെന്ന്‌ അധികൃതർ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top