മുന്നാട് > മണിപ്പൂർ കലാപത്തിൽ പഠനം തടസപ്പെടുകയും ജീവിതം വഴിമുട്ടുകയും ചെയ്‌ത വിൻസൻ ഹോകിപിന് തുടർപഠനത്തിന് അവസരമൊരുക്കി മുന്നാട് പീപ്പിൾസ് കോ ഓപ്പറേറ്റീവ് ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സംസ്ഥാന സർക്കാർ തീരുമാനപ്രകാരം മണിപ്പൂരിലെ വിദ്യാർഥികൾക്ക് കണ്ണൂർ സർവ്വകലാശാല കോളേജുകളിൽ പഠനത്തിന് അവസരം ഒരുക്കിയിരുന്നു. അതിൻ്റെ ഭാഗമായാണ് സർവ്വകലാശാല കുട്ടികളെ ഏറ്റെടുക്കുകയും മുന്നാട് പീപ്പിൾസ് കോളേജിൽ പഠന സൗകര്യമൊരുക്കുകയും ചെയ്‌തത്.
ബിഎസ്‌സി ജിയോഗ്രാഫിയിലാണ് വിൻസൻ ഹോകിപ്പിന് കോളേജിൽ പ്രവേശനം നൽകിയത്. വിൻസൺ ഹോകിപ്പിൻ്റെ താമസവും പഠനവും ഉൾപ്പെടെയുള്ള മുഴുവൻ ചെലവുകളും കാസർകോട് കോപറേറ്റീവ് എജ്യുക്കേഷണൽ സൊസൈറ്റി വഹിക്കും. കോളേജിലെത്തിയ വിൻസൻ ഹോകിപിന് സ്വീകരണം നൽകി. ചടങ്ങ് കാസർകോട് കോ ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് ഇ പത്മാവതി ഉദ്ഘാടനം ചെയ്‌തു. കോളേജ് പ്രിൻസിപ്പാൾ ഡോ. സി കെ ലൂക്കോസ് അധ്യക്ഷനായി. സൊസൈറ്റി മുൻ പ്രസിഡന്റ് എം അനന്തൻ, സെക്രട്ടറി ഇ കെ രാജേഷ്, ഡയറക്‌ടർമാരായ പായം വിജയൻ, സജിത് അതിയാമ്പൂർ, എം ലതിക എന്നിവർ സംസാരിച്ചു. ജിയോഗ്രാഫി വിഭാഗം തലവൻ എം ടി ബിജുമോൻ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..