കോഴിക്കോട് > സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചത് ജില്ലയിൽ. 191 ശതമാനം അധിക മഴയാണ് ഒക്‌ടോബർ ഒന്നുമുതൽ ജില്ലയിൽ കിട്ടിയത്. കഴിഞ്ഞ വർഷം ഇതേസമയം 14 ശതമാനമായിരുന്നു അധിക മഴ. കോഴിക്കോട്, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിലാണ് ജില്ലയിൽ മഴമാപിനികളുള്ളത്. കോഴിക്കോട് ബീച്ചിലെ അളവനുസരിച്ച് 567.8 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ 21 ദിവസത്തിൽ പെയ്‌തത്. ഇതിൽ 334.8 മില്ലിമീറ്ററും പെയ്‌തത് രണ്ട് ദിവസങ്ങളിലാണ്.
ഇക്കഴിഞ്ഞ 12നാണ് ജില്ലയിൽ മഴ തകർത്തുപെയ്‌തത്. 216 മില്ലിമീറ്ററാണ് അന്ന് രേഖപ്പെടുത്തിയത്. മൂന്നിന് പെയ്‌ത മഴയാണ് തൊട്ടുപിന്നിൽ –- 118.8 മില്ലിമീറ്റർ. മഴ തീരെ കുറഞ്ഞ അവസ്ഥയിലായിരുന്നു ഈ മാസം പുലർന്നത്. 0.6 മില്ലിമീറ്റർ മാത്രമായിരുന്നു അന്ന് രേഖപ്പെടുത്തിയത്. രണ്ടാം തീയതി ഭാവം മാറി. 70.0 മില്ലിമീറ്റർ മഴ കിട്ടി. നാലിന് മഴയേ ഉണ്ടായിരുന്നില്ല. അഞ്ചിന് 0.6 ശതമാനമായിരുന്നു മഴ. ആറിന് 7.4, ഏഴിന് 0.9, എട്ടിന് 6.0, ഒമ്പതിന് 61.4, പത്തിന് 29.4, 11ന് 39.0, 13ന് 60.9, 14ന് 4.5, 15ന് 1.2, 16ന് 0, 17ന് 31.6, 18ന് 6.1, 19ന് 2.6, 20ന് 0, 21ന് 6.2 മില്ലിമീറ്റർ എന്നിങ്ങനെയാണ് മറ്റ് ദിവസങ്ങളിൽ പെയ്‌ത മഴയുടെ അളവ്.
മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതൽ അളവിലാണ് ഇക്കുറി പെയ്‌തിറങ്ങിയത്. 195.4 മില്ലിമീറ്റർ മഴയാണ് സാധാരണ ഗതിയിൽ ലഭിക്കേണ്ടത്. 1961 മുതൽ 2010 വരെ പെയ്‌ത ആകെ മഴയുടെ ശരാശരി കണക്കാക്കിയാണ് ലഭിക്കേണ്ട മഴയുടെ അളവ് നിശ്‌ചയിക്കുന്നത്. കഴിഞ്ഞ വർഷം ഒക്‌ടോബറിലെ ആദ്യ 21 ദിവസം ലഭിച്ചത് 221.8 ശതമാനം മഴയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..