26 April Friday
തീവ്ര മഴ തുടരുന്നു; മരണം 6

അതി ജാഗ്രത ; 90 പേരെ മാറ്റിപ്പാർപ്പിച്ചു , ഏഴു ദുരിതാശ്വാസക്യാമ്പ്‌ തുറന്നു , 8 ജില്ലയിൽ 
വിദ്യാലയങ്ങൾക്ക്‌ അവധി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022


തിരുവനന്തപുരം  
സംസ്ഥാനത്ത്‌ കനത്ത നാശംവിതച്ച്‌ അതിതീവ്ര മഴ തുടരുന്നു. മഴക്കെടുതിയിൽ ആറുപേർ മരിച്ചു, ഒരാളെ കാണാതായി. അഞ്ചുവീട്‌ പൂർണമായും 55 വീട്‌ ഭാഗികമായും തകർന്നു. വ്യാഴംവരെ അതിതീവ്ര മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനവ്യാപകമായി മുൻകരുതൽ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽപ്രളയം, വെള്ളക്കെട്ട്‌ തുടങ്ങിയ ദുരന്തസാധ്യതകൾ മുന്നിൽക്കണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പുമാണ് നടത്തുന്നത്. ദുരന്തനിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ സംസ്ഥാനതല കൺട്രോൾ റൂമായി പ്രവർത്തിക്കുന്നു. മുഖ്യമന്ത്രി സന്ദർശിച്ച്‌ സ്ഥിതിഗതികൾ നേരിട്ട്‌ വിലയിരുത്തി. കലക്ടർമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സേനാവിഭാഗങ്ങളുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലും സമീപ ജില്ലകളിലും അതീവ ജാഗ്രതയും തയ്യാറെടുപ്പും ആവശ്യമാണ്. ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റും. അടിയന്തര ഇടപെടലുകൾക്കായി എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരും.

ജില്ലകളിലും താലൂക്കുകളിലും കൺട്രോൾ റൂം തുറന്നു. സംസ്ഥാനത്ത്‌ ഏഴു ദുരിതാശ്വാസക്യാമ്പ്‌ തുറന്നു. 90 പേരെ മാറ്റിപ്പാർപ്പിച്ചു. സെക്രട്ടറിയറ്റിലെ റവന്യുമന്ത്രിയുടെ ഓഫീസിലും മുഴുവൻസമയ കൺട്രോൾ റൂം തുറന്നു. നമ്പർ: 8078548538. ദേശീയ ദുരന്തനിവാരണ സേനയെ ഏഴു ജില്ലയിൽ വിന്യസിച്ചു. കോട്ടയത്ത്‌ രണ്ടും കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, വയനാട്‌ ജില്ലകളിൽ ഓരോ സംഘത്തെയുമാണ്‌ വിന്യസിച്ചത്‌.

ജലസേചനവകുപ്പിന്റെ 17 അണക്കെട്ടിൽനിന്ന്‌ വെള്ളം പുറത്തുവിടുന്നുണ്ട്. കെഎസ്ഇബിയുടെ വലിയ അണക്കെട്ടുകളിൽ വെള്ളം പുറത്തുവിടേണ്ട സാഹചര്യമില്ല. മലയോര മേഖലകളിൽ രാത്രിയാത്ര ഒഴിവാക്കണം. എല്ലാ ജില്ലയിലും പൊലീസിന്റെ പ്ര ത്യേക കൺട്രോൾ റൂം ആരംഭിച്ചു. അടിയന്തര സാഹചര്യം നേരിടാൻ പൊലീസ് സ്റ്റേഷനുകളിലെ ദുരന്തനിവാരണ സംഘങ്ങൾക്ക് നിർദേശം നൽകി. എല്ലാവരും കൈകോർത്ത് കെടുതി തരണം ചെയ്യാൻ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

8 ജില്ലയിൽ 
വിദ്യാലയങ്ങൾക്ക്‌ അവധി
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്‌ച അവധി പ്രഖ്യാപിച്ചു. 

പരീക്ഷകൾ മാറ്റി
എംജി സർവകലാശാല ചൊവ്വാഴ്‌ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ചൊവ്വാഴ്ച നടത്താനിരുന്ന ത്രിവത്സര ഡിപ്ലോമ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്.

മഴക്കെടുതി നേരിടാൻ 
നേരത്തേ ഒരുങ്ങി
മഴക്കാല കെടുതികളെ നേരിടാൻ സംസ്ഥാനത്ത്‌ മുൻകൂട്ടി മുന്നൊരുക്കം ആരംഭിച്ചിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാർച്ച് 14, 16 തീയതികളിൽ തദ്ദേശതലത്തിൽ മോക് ഡ്രിൽ നടത്തി. മെയ് 14ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ്‌ യോഗം ചേർന്നു. മെയ് 16ന്‌ തദ്ദേശവകുപ്പിലെ ജില്ലാതലംവരെയുള്ള ഉദ്യോഗസ്ഥരുടെ യോഗംചേർന്ന് മുന്നൊരുക്കം വിലയിരുത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റികളും യോഗം ചേർന്നിരുന്നു. മെയ് 18ന്‌ കാലവർഷ, തുലാവർഷ മുന്നൊരുക്ക യോഗവും വിളിച്ചു. മെയ് 25ന്‌ ഓറഞ്ച് ബുക്ക് പുതുക്കി പ്രസിദ്ധീകരിച്ച്‌  കണിശമായി പാലിക്കാൻ  നിർദേശം നൽകി. എല്ലാ ജില്ലയിലും ഓറഞ്ച് ബുക്ക്, ഐആർഎസ് എന്നിവയിൽ  ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി.  ഒരു കോടി രൂപവീതം മഴക്കാല തയ്യാറെടുപ്പിന്‌ ജില്ലകൾക്ക് അനുവദിച്ചു. ജില്ലകളിൽ അംഗീകാരമുള്ള എൻജിഒകളുടെ സേവനം ഏകോപിപ്പിച്ച്‌ ഇന്റർ ഏജൻസി ഗ്രൂപ്പുകൾ ഉണ്ടാക്കി. ജൂലൈ എട്ടിന്‌ മുന്നൊരുക്കങ്ങൾ വീണ്ടും വിലയിരുത്തി. അണക്കെട്ടുകളിലെ റൂൾ കർവ്‌ നിരീക്ഷണയോഗം രണ്ടുവട്ടം നടത്തി. തിങ്കളാഴ്‌ച റവന്യു മന്ത്രി അടിയന്തര സാഹചര്യം വിലയിരുത്തി ജില്ലകൾക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.

മഴക്കെടുതി: വില്ലേജ് 
ഓഫീസർമാർക്ക് 
കാൽലക്ഷം
കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ  അടിയന്തര പ്രവർത്തനങ്ങൾക്ക് വില്ലേജ് ഓഫീസർമാർക്ക് 25,000 രൂപ അനുവദിച്ചു. സംസ്ഥാനത്ത് നാല് ലക്ഷം  ആളുകളെ പാർപ്പിക്കാനാവുന്ന 3000 ഷെൽട്ടറുകൾ സജ്ജമാണെന്നും മന്ത്രി കെ രാജൻ അറിയിച്ചു.

ഒഴിപ്പിക്കലിന്‌ 
ബോട്ടുകൾ
ഒഴിപ്പിക്കലിന് ആവശ്യമായ സ്ഥലങ്ങളിൽ ബോട്ടുകൾ തയ്യാറാക്കണം. കടത്ത് തോണികൾ, ഹൗസ് ബോട്ടുകൾ എന്നിവയുടെ പ്രവർത്തനം നിർത്തിവയ്‌ക്കണം. കടത്ത് തോണിക്ക് പകരം മഴക്കാലത്തേക്കായി ബോട്ടുകൾ ലഭ്യമാക്കണം.

17 ചെറുഡാം തുറന്നു
ജലസേചന വകുപ്പിന്‌ കീഴിലുള്ള പതിനേഴോളം അണക്കെട്ടുകൾ തുറന്നതായി മുഖ്യമന്ത്രി പറഞ്ഞു. കെഎസ്‌ഇബിയുടെ വലിയ അണക്കെട്ടുകളിൽ വെള്ളം പുറത്തുവിടേണ്ട സാഹചര്യം നിലവിലില്ല. അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഡാം മാനേജ്മെന്റ്‌ കമ്മിറ്റി യോഗം ചേർന്ന് സ്ഥിതിഗതി വിലയിരുത്തി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാന്റെ അനുമതിയോടെ റൂൾ കർവ് അനുസരിച്ച് ചെറിയ അണക്കെട്ടുകളിൽനിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്കൊഴുക്കും.

പൊലീസിന്റെ പ്രത്യേക കൺട്രോൾ റൂം
അടിയന്തര സാഹചര്യം നേരിടാൻ ജില്ലകളിൽ പൊലീസിന്റെ പ്രത്യേക കൺട്രോൾ റൂം ആരംഭിക്കും. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറാകണമെന്ന്‌ പൊലീസ്‌ സ്റ്റേഷനുകളിലെ ദുരന്തനിവാരണ സംഘങ്ങൾക്ക് നിർദേശം നൽകി. ജില്ലാ പൊലീസ് മേധാവിമാർ കലക്ടർമാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായും നിരന്തരം സമ്പർക്കം പുലർത്തും. ജെസിബി, ബോട്ടുകൾ, മറ്റു ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവ സ്റ്റേഷനുകളിൽ തയ്യാറാക്കും. പൊലീസ് വിന്യാസത്തിന്റെ ചുമതലയുള്ള നോഡൽ ഓഫീസറായി സായുധ പൊലീസ് ബറ്റാലിയൻ വിഭാഗം എഡിജിപി എം ആർ അജിത്കുമാറിനെയും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസറായി ക്രമസമാധാനവിഭാഗം എഡിജിപി വിജയ് എസ് സാഖറെയെയും നിയോഗിച്ചു.

മന്ത്രിമാർ യോഗം 
വിളിക്കും
അടിയന്തര ഇടപെടലുകൾക്കായി എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരും. ജില്ലാതല വകുപ്പ് മേധാവികളെ കൂടാതെ തദ്ദേശ സ്ഥാപന മേധാവികളെയും എംഎൽഎമാരെയും എംപിമാരെയും പങ്കെടുപ്പിക്കും. ജില്ലാ, താലൂക്ക് തല ഇൻസിഡന്റ്‌ റെസ്പോൺസ് ടീം അംഗങ്ങൾ നിർബന്ധമായും അതത് സ്ഥലങ്ങളിൽ അഞ്ചുവരെയുണ്ടാകണം. തദേശ സ്ഥാപനങ്ങളുടെ സെക്രട്ടറി, പിഎച്ച്‌സി, സിഎച്ച്‌സി ഡോക്ടർമാർ, വില്ലേജ്‌ ഓഫീസർമാർ എന്നിവർ ഡ്യൂട്ടി സ്റ്റേഷനിലുണ്ടാകണം.

മീൻപിടിക്കാനിറങ്ങരുത്
കടൽ പ്രക്ഷുബ്ധമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നില്ലെന്ന്‌ ഉറപ്പാക്കണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. സിവിൽ ഡിഫൻസ്, സന്നദ്ധസേന, ആപത് മിത്ര എന്നിവരെ ദുരന്തപ്രതികരണ പ്രവർത്തനത്തിന് വിനിയോഗിക്കണം. മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം ഉണ്ടായാൽ അതിനാവശ്യമായ ക്യാമ്പ് തുടങ്ങണം.

വാട്ടർ പമ്പുകൾ സജ്ജമാക്കണം. കൃഷി, ജലസേചന, തദ്ദേശ, അഗ്നിരക്ഷാ വകുപ്പുകൾക്കാണ്‌ ചുമതല. പാലങ്ങൾ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കാൻ തദ്ദേശ എൻജിനിയറിങ്, പൊതുമരാമത്ത് വകുപ്പുകളോടും നിർദേശിച്ചു. ലയങ്ങളിലും താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകണം. ക്യാമ്പിലേക്കുള്ള വഴി അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കണം.  വൈദ്യുത ലൈനുകളുടെയും പോസ്റ്റുകളുടെയും സുരക്ഷാ പരിശോധന കെഎസ്‌ഇബി പൂർത്തീകരിക്കണം. സ്കൂൾ, ഹോസ്പിറ്റൽ എന്നിവ പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന പൂർത്തിയാക്കുകയും അപകടസാധ്യത ഉടൻ പരിഹരിക്കുകയും വേണം.

മെഡിക്കൽ കോളേജില്‍ പ്രത്യേക വാർഡുകൾ
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ മെഡിക്കൽ കോളേജിലും പ്രത്യേകം വാർഡുകൾ സജ്ജമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഉന്നതതല യോഗം ചേർന്ന് അവലോകനം നടത്തി. പ്രളയസാധ്യതയുള്ള പ്രദേശങ്ങളിലെ ആശുപത്രികളിൽ അധിക സൗകര്യമൊരുക്കും. മെഡിക്കൽ കോളേജുകളിൽ പ്രത്യേക യോഗം ചേർന്ന് അടിയന്തര സാഹചര്യം നേരിടാൻ സജ്ജമായി. അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് സൂപ്രണ്ടുമാർ യോഗത്തിൽ അറിയിച്ചു.  ജീവനക്കാർ അനാവശ്യ ലീവെടുക്കുന്നത് ഒഴിവാക്കണം. ക്യാമ്പുകളിൽ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികൾ ആന്റിവെനം കരുതണം. കോവിഡ് ലക്ഷണമുള്ളവരെ പ്രത്യേകം പാർപ്പിക്കണമെന്നും മറ്റു ഗുരുതര രോഗമുള്ളവരെയും കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top