25 April Thursday

സിയ മെഹറിനെ സന്ദർശിച്ച് മന്ത്രി വീണാ ജോർജ്

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

തിരുവനന്തപുരം > നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്‌ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ച കോഴിക്കോട് സ്വദേശിനിയായ പതിനാല് വയസുകാരി സിയ മെഹറിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയാണ് മന്ത്രി സിയയെ കണ്ടത്. സിയയുമായും ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു.

എസ്എംഎ ബാധിച്ച് കഴിഞ്ഞ പതിനൊന്നു വർഷമായി വീൽച്ചെയറിൽ കഴിയുകയായിരുന്നു സിയ. നട്ടെല്ല് വളഞ്ഞിരുന്നതിനാൽ നേരെ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ശ്വാസം മുട്ടലും ഉണ്ടായിരുന്നു. ശസ്‌ത്രക്രിയ കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഇതിനെല്ലാം വലിയ മാറ്റം വന്നതായി ബന്ധുക്കൾ അറിയിച്ചു. ഇനി പത്താം ക്ലാസിലാണ് സിയ. മന്ത്രി സിയയ്‌ക്ക് എല്ലാ വിജയാശംസകളും നേർന്നു.

സ്പൈനൽ മസ്‌കുലാർ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികളിൽ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്‌ത്രക്രിയ സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മേയ് 25നാണ് ആരംഭിച്ചത്. എട്ടുമണിക്കൂർ നീണ്ടുനിന്ന സങ്കീർണമായ ശസ്‌ത്ര‌ക്രിയയിൽ നട്ടെല്ലിലെ കശേരുക്കളിൽ ടൈറ്റാനിയം നിർമിത റോഡുകളുൾപ്പെടെയുള്ളവ ഘടിപ്പിച്ച് നട്ടെല്ലിലെ വളവ് നേരെയാക്കി. ഓർത്തോപീഡിക്സ് വിഭാഗത്തിലേയും അനസ്തേഷ്യ വിഭാഗത്തിലേയും നഴ്‌സിംഗ് വിഭാഗത്തിലേയും പ്രത്യേക പരിശീലനം ലഭിച്ചവരാണ് ശസ്‌ത്രക്രിയക്ക് നേതൃത്വം നൽകിയത്. എസ്എംഎ ബാധിച്ച കുട്ടികൾക്ക് സ്വകാര്യ ആശുപത്രിയിൽ മാത്രം ചെയ്‌തിരുന്ന സർജറിയാണ് മെഡിക്കൽ കോളേജിലും യാഥാർത്ഥ്യമാക്കിയത്.

മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീൻ, ഓർത്തോപീഡിക്‌സ് വിഭാഗം മേധാവി ഡോ. കെ. അരുൺ, അസോസിയേറ്റ് പ്രൊഫസർ ഡോ. അശോക് രാമകൃഷ്‌ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top