കോഴിക്കോട് > ടിക്കറ്റ് വിൽക്കാൻആളില്ലാത്തതിനാൽ പാലക്കാട് ഡിവിഷനുകീഴിലെ ഹാൾട്ടിങ് റെയിൽവേ സ്‌റ്റേഷനുകൾ പൂട്ടുന്നു. പാസഞ്ചർ ട്രെയിനുകൾക്കുമാത്രം സ്‌റ്റോപ്പുള്ള സ്‌റ്റേഷനുകൾക്കാണ് പ്രതിസന്ധി. കണ്ണൂർ– ഷൊർണൂർ എക്‌സ്‌പ്രസിന് കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി, വെള്ളയിൽ, മലപ്പുറം ജില്ലയിലെ പേരശന്നൂർ, പാലക്കാട് ജില്ലയിലെ കൊടമുണ്ട സ്‌റ്റോപ്പുകൾ നിർത്തലാക്കി പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസ് ഉത്തരവിറക്കി. ഏജന്റുമാർ സന്നദ്ധരായില്ലെങ്കിൽ ഈ സ്‌റ്റേഷനുകൾ എന്നേക്കുമായി നിലയ്‌ക്കും.
കോവിഡ് കാലത്ത് ട്രെയിനുകൾ നിലച്ചതോടെയാണ് ഹാൾട്ട് ഏജന്റുമാർ പിൻവാങ്ങിയത്. കോവിഡിനുശേഷം പാസഞ്ചറടക്കം എല്ലാ ട്രെയിനുകളും എക്‌സ്‌പ്രസാക്കി റെയിൽവേ സർവീസ് പുനരാരംഭിച്ചെങ്കിലും ടിക്കറ്റ് നൽകാൻ ഏജന്റുമാരെത്തിയില്ല. കമീഷൻ അടിസ്ഥാനത്തിലാണ് ഇവരുടെ പ്രവർത്തനം. സമീപത്തെ സ്‌റ്റേഷനുകളിൽനിന്നാണ് ടിക്കറ്റ് ഏജന്റുമാർ എത്തിക്കുന്നത്.
ഒന്നോ രണ്ടോ ട്രെയിനുകൾക്കുമാത്രമായി ടിക്കറ്റ് വിൽക്കുന്നത് ലാഭകരമല്ലെന്നാണ് ഇവരുടെ നിലപാട്. ഏജൻസി തുടങ്ങാൻ റെയിൽവേയുടെ നിബന്ധനകൾ കർശനമാണെന്നും പറയുന്നു. പുതിയ ഹാൾട്ട് ഏജന്റുമാർക്കായി റെയിൽവേ അപേക്ഷ ക്ഷണിച്ചെങ്കിലും വെള്ളയിലും വെള്ളറക്കാടും മാത്രമാണ് ആളുകൾഎത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..