26 April Friday

ഹജ്ജ്: സ്‌ത്രീകൾക്കുമാത്രമായുള്ള വിമാനം പറന്നു; വൈമാനികയും വനിത

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

ഹജ്ജ്‌ തീർഥാടകർക്കുമാത്രമുള്ള ആദ്യവനിതാ വിമാനത്തിലെ ബോർഡിങ് പാസ് കോഴിക്കോട് കാർത്തികപ്പള്ളി സ്വദേശി സുലൈഖക്ക് മന്ത്രി ജോൺ ബർള വിതരണംചെയ്യുന്നു

കരിപ്പൂർ> സ്‌ത്രീകൾക്കുമാത്രമുള്ള ആദ്യ ഹജ്ജ് വിമാനം കരിപ്പൂരിൽനിന്ന്‌ പുറപ്പെട്ടു. വ്യാഴാഴ്‌ച വൈകിട്ട്‌ 6.35ന്‌ പുറപ്പെട്ട വിമാനത്തിൽ 145 വനിതകളാണ് യാത്രതിരിച്ചത്. വിമാനത്തിന്റെ പൈലറ്റും ജീവനക്കാരും ഉൾപ്പെടെ എല്ലാവരും വനിതകൾ. ഡെസ്‌പാച്ച്, ഫ്‌ളൈറ്റ്‌ ഓപറേഷൻ, ലോഡിങ്, ക്ലീനിങ്, എൻജിനിയറിങ്, ഗ്രൗണ്ട് സർവീസ് തുടങ്ങി അനുബന്ധമായ  പ്രവർത്തനങ്ങൾ നിർവഹിച്ചതും വനിതകൾ.

ആദ്യ വിമാനത്തിന്റെ പ്രതീകാത്മക ഫ്ലാഗ്‌ ഓഫ് കേന്ദ്ര സഹമന്ത്രി  ജോൺ ബർള നിർവഹിച്ചു. കരിപ്പൂർ എയർപോർട്ടിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്തായിരുന്നു ചടങ്ങ്. ആദ്യ വനിതാ വിമാനത്തിലെ ബോർഡിങ് പാസ്  സംഘത്തിലെ ഏറ്റവും പ്രായംകൂടിയ തീർഥാടക കോഴിക്കോട് കാർത്തികപ്പള്ളി സ്വദേശി സുലൈഖക്ക് മന്ത്രി ജോൺ ബർള  നൽകി.  

മെഹ്റം കാറ്റഗറിയിൽപ്പെട്ട 1595 വനിതാ തീർഥാടകരാണ് തിങ്കളാഴ്ചവരെയുള്ള വിമാനങ്ങളിൽ യാത്രചെയ്യുക.  കണ്ണൂരിൽനിന്ന്‌  11 മുതൽ 14 വരെയുള്ള മൂന്ന് വിമാനങ്ങളിൽ സ്ത്രീകൾമാത്രമായിരിക്കും യാത്രക്കാർ. കൊച്ചിയിൽനിന്ന്‌  പത്തിനാണ് വനിതാ തീർഥാടകരുടെ വിമാനം പുറപ്പെടുക.

2733 പേരാണ് ഈവർഷം ലേഡീസ് വിത്തൗട്ട് മെഹ്റം കാറ്റഗറിയിലൂടെ യാത്ര തിരിക്കുന്നത്‌. ഇതിൽ കരിപ്പൂരിൽനിന്ന്‌  1718 പേരും  കൊച്ചിയിൽനിന്ന്‌  563 പേരും കണ്ണൂരിൽനിന്ന്‌ 452 പേരും ഉൾപ്പെടും. ലേഡീസ് വിത്തൗട്ട് മെഹ്റം കാറ്റഗറിയിലെ അപേക്ഷകർക്ക് ഇത്തവണയും നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം നൽകിയിരുന്നു.

വനിതകൾക്കുമാത്രം 15 സർവീസുകൾ

സംസ്ഥാന ഹജ്ജ്‌ കമ്മിറ്റി മുഖേന വനിതകൾക്കുമാത്രമായി സർവീസ്‌ നടത്തുക 15 വിമാനങ്ങൾ. കരിപ്പൂരിൽനിന്ന്‌ 11, കണ്ണൂരിൽനിന്ന്‌ മൂന്ന്‌, നെടുമ്പാശേരിയിൽനിന്ന്‌ ഒന്ന്‌ എന്നിങ്ങനെയാണ്‌ സർവീസുകൾ. കരിപ്പൂരിൽനിന്നുള്ള ആദ്യ വിമാനം വ്യാഴാഴ്‌ച പുറപ്പെട്ടു. വെള്ളി, ശനി ദിവസങ്ങളിൽ മൂന്നുവീതവും  ഞായർ, തിങ്കൾ ദിവസങ്ങളിൽ രണ്ടുവീതവും സർവീസുകളാണ്‌ കരിപ്പൂരിൽനിന്നുണ്ടാകുക. ലേഡീസ് വിത്തൗട്ട് മെഹ്റം കാറ്റഗറിയിൽപ്പെട്ട 1595 വനിതാ തീർഥാടകരാണ് ഈ ദിവസങ്ങളിൽ പുറപ്പെടുക. കണ്ണൂരിൽനിന്ന്‌  പതിനൊന്നുമുതൽ പതിനാലുവരെ മൂന്ന് വിമാനങ്ങളും കൊച്ചിയിൽനിന്ന് ജൂൺ 10ന് ഒരു വിമാനവും പുറപ്പെടും.

221 പേർക്കുകൂടി അവസരം

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെട്ട 221 പേർക്കുകൂടി ഹജ്ജിന് അവസരം. 1413 മുതൽ 1634 വരെയുള്ള ക്രമനമ്പറിൽ ഉൾപ്പെട്ടവർക്കാണ് അവസരം.

കരിപ്പൂരിൽനിന്ന് ഇന്ന് 3  സർവീസ്

കരിപ്പൂരിൽനിന്ന്‌ വെള്ളിയാഴ്ച മൂന്ന് വിമാനങ്ങൾ സർവീസ് നടത്തും. പുലർച്ചെ 4.25, രാവിലെ 9.15, വൈകിട്ട് 6.35  എന്നിങ്ങനെയാണ്‌ സർവീസ്‌. നെടുമ്പാശേരിയിൽനിന്ന് പകൽ 11.30നാണ് സർവീസ്. കണ്ണൂരിൽനിന്ന് വെള്ളി, ശനി ദിവസങ്ങളിൽ സർവീസ് ഇല്ല.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top