18 April Thursday

അനുപമയ്‌ക്കൊപ്പം കുഞ്ഞ്‌; സർക്കാർ നടത്തിയത്‌ അതിവേഗ ഇടപെടൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

തിരുവനന്തപുരം > അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തുനൽകിയ കേസിൽ അനുപമയ്‌ക്ക്‌ അതിവേഗം നീതി ലഭിച്ചത്‌ സർക്കാർ നടത്തിയ ഇടപെടലിൽ. തന്റെ സമ്മതമില്ലാതെയാണ്‌ കുഞ്ഞിനെ ദത്തുനൽകിയതെന്ന അനുപമയുടെ പരാതി ഉയർന്ന ഘട്ടം മുതൽ സംസ്ഥാന സർക്കാരും വനിതാ ശിശുവികസന വകുപ്പും നടത്തിയത്‌ കൃത്യമായ ഇടപെടലാണ്‌.

കേസ് പരിഗണിക്കുന്നത്‌ വരുന്ന 30ലേക്കാണ്‌ കോടതി മാറ്റിയിരുന്നത്‌. അടിയന്തരമായി പരിഗണിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സർക്കാർ അപേക്ഷ നൽകിയതോടെയാണ്‌ കോടതി കേസ്‌ ഇന്ന്‌ പരിഗണിക്കുന്നതും അനുപമയ്‌ക്ക്‌ കുഞ്ഞിനെ കൈമാറുന്നതും. കുഞ്ഞ്‌ അനുപമയുടേതാണെങ്കിൽ അവർക്ക്‌ ലഭിക്കുകതന്നെ ചെയ്യുമെന്ന മന്ത്രി വീണാ ജോർജിന്റെ ഉറപ്പും പലിക്കപ്പെടുകയാണ്‌.

ദത്ത്‌ കേസിലെ സർക്കാർ ഇടപെടലുകൾ


രേഖാമൂലം പരാതി ലഭിക്കാതിരുന്നിട്ടും അനുപമയുടെ ആവശ്യം ശ്രദ്ധയിൽപ്പെട്ട ഉടനെ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വനിതാശിശു വികസന വകുപ്പ്‌ നടപടി സ്വീകരിച്ചു. വകുപ്പുതല അന്വേഷണത്തിന്‌ വകുപ്പ്‌ ഡയറക്ടറെ ഒക്‌ടോബർ 22ന്‌ മന്ത്രി ചുമതലപ്പെടുത്തി. സെക്രട്ടറിയറ്റ്‌ പടിക്കൽ അനുപമ നിരാഹാരസമരം ആരംഭിച്ച അന്നുതന്നെ കുഞ്ഞിന്റെ ദത്തുനടപടികൾ നിർത്തിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സർക്കാർ വഞ്ചിയൂർ കുടുംബ കോടതിയെ സമീപിച്ചു. അതോടെ ആദ്യദിനംതന്നെ നിരാഹാരം നിർത്തിയ അനുപമ, സർക്കാരിന്റെ നടപടിയിൽ സന്തോഷമുണ്ടെന്ന്‌ പ്രതികരിച്ചു.

മന്ത്രി വീണാ ജോർജ്‌ അനുപമയെ നേരിട്ടു വിളിച്ച്‌ ആശ്വസിപ്പിച്ചു. സർക്കാർ നടപടികൾ ഉറപ്പുനൽകി. കോടതിയിൽ എല്ലാ ഇടപെടലും നടത്തുമെന്നും പറഞ്ഞു. സംഭവം രാഷ്‌ട്രീയമായി ഉപയോഗിക്കപ്പെട്ടപ്പോൾ, അമ്മയുടെയും കുഞ്ഞിന്റെയും അവകാശങ്ങൾ സംരക്ഷിക്കാൻ മനുഷ്യത്വപരമായ എല്ലാ നടപടിയും സർക്കാർ സ്വീകരിക്കുമെന്ന്‌ നിയമസഭയിലും മന്ത്രി വ്യക്തമാക്കി.

സർക്കാർ ഹർജി പരിഗണിച്ച കോടതി ദത്തുനടപടികൾ നിർത്തിവച്ചു. കേസ്‌ പരിഗണിച്ചപ്പോഴെല്ലാം സർക്കാർ നടപടികളിൽ കോടതി തൃപ്തി രേഖപ്പെടുത്തി. വിഷയത്തിൽ സംസ്ഥാന വനിതാ കമീഷനും ബാലാവകാശ കമീഷനും കേസെടുത്ത്‌ റിപ്പോർട്ട്‌ തേടി. തിങ്കളാഴ്ച രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ നൽകുമ്പോൾ പരിശോധന അട്ടിമറിക്കപ്പെടുമെന്ന ആരോപണവും അനുപമ ഉന്നയിച്ചു. ഇതെല്ലാം തെറ്റാണെന്ന്‌ തെളിഞ്ഞു. ചൊവ്വ വൈകിട്ട്‌ കുഞ്ഞിനെ കാണാൻ അനുപമയ്ക്കും അജിത്തിനും അനുമതിയും നൽകി.

ഡിഎൻഎ പരിശോധന ഫലം അനുപമയ്‌ക്ക്‌ അനുകൂലമായതോടെ കുട്ടിയെ കൈമാറുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കാൻ ഗവൺമെന്റ്‌ പ്ലീഡറോട്‌ സർക്കാർ നിർദേശിച്ചു. വരുന്ന 30നാണ്‌ കേസ്‌ വീണ്ടും പരിഗണിക്കുന്നതിനായി കോടതി മാറ്റിവെച്ചിരുന്നത്‌. ഡിഎൻഎ ഫലം അനുപമയ്‌ക്ക്‌ അനുകൂലമായതോടെ കേസ്‌ ഉടൻ പരിഗണിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സർക്കാർ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. തുടർന്ന്‌ ഇന്ന്‌ കേസ്‌ പരിഗണിച്ച കോടതി അനുപമയ്‌ക്ക്‌ കുഞ്ഞിനെ കൈമാറുകയായിരുന്നു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top