കൊച്ചി> സ്വർണ്ണക്കടത്ത് കേസിൽ പ്രതികളെ പിടികൂടാൻ സംസ്ഥാന പോലീസ് സഹായിച്ചില്ലെന്ന വ്യാജവാർത്തയും പൊളിയുന്നു.കസ്റ്റംസ് ആവശ്യപ്പെട്ടാൽ മാത്രമേ പൊലീസിനു കേസിൽ ഇടപെടാനാകൂ എന്ന സ്ഥിതി നിലനിൽക്കെയാണ് ഈ നുണ. ഞായറാഴ്ച മാതൃഭൂമി ചാനലിൽ നടന്ന ചർച്ചയിൽ മുൻ കസ്റ്റംസ് സൂപ്രണ്ട് സി ജി സുഗുണൻ ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ,ബിജെപി നേതാവ് പി കെ കൃഷ്‌ണദാസ് തുടങ്ങിയവർ ഈ ചർച്ചയിൽ പങ്കെടുത്തിരുന്നു.
ഇപ്പോഴത്തെ കേസിൽ പ്രതികളെ എൻഐഎ പിടികൂ ടുന്ന ദിവസം ഉച്ചക്ക് ശേഷമാണ് കസ്റ്റംസ് പോലീസിനോട് സഹായം ആവശ്യപ്പെട്ടതെന്നും ചർച്ചയിൽ വ്യക്തമാക്കപ്പെട്ടു. അതിനുശേഷവും ചില മാധ്യമങ്ങളും കോൺഗ്രസ് -ബിജെപി നേതാക്കളും നുണ ആവർത്തിക്കുകയാണ്.
ചർച്ചയിൽ പങ്കെടുത്ത സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് ഇതേപ്പറ്റി ഫേസ് ബുക്കിൽ എഴുതിയ കുറിപ്പ്:
എന്തുകൊണ്ട് കേരള പോലീസ് നേരത്തെ തന്നെ സ്വർണ്ണക്കടത്ത് പ്രതികളെ പിടികൂടിയില്ല എന്ന ചോദ്യം ശക്തമായി പലരും ഉന്നയിക്കുന്നുണ്ട്. പ്രതികളെ എൻഐഎ പിടിക്കൂടുന്ന ദിവസം ഉച്ചക്ക് ശേഷമാണ് കസ്റ്റംസ് പോലീസിനോട് സഹായം ആവശ്യപ്പെടുന്നത്.
എന്നാൽ, ഇത്രയും വിവാദമായ വിഷയത്തിൽ കസ്റ്റംസ് ആവശ്യപ്പെടാതെ തന്നെ പോലീസ് പ്രവർത്തിക്കേണ്ടതായിരുന്നു എന്ന് കരുതുന്നവരുമുണ്ട്. എന്താണ് ഇതിൽ രാജ്യത്തെ നിയമം പറയുന്നതെന്ന ചോദ്യം ഇന്നലെ മാതൃഭൂമി ചാനൽ ചർച്ചയിൽ പങ്കെടുത്ത കസ്റ്റംസ് സുപ്രണ്ടായി ദീർഘകാല അനുഭവമുള്ള വ്യക്തിയോട് തന്നെ നേരിൽ ചോദിക്കുകയുണ്ടായി. മറുപടി വളരെ വ്യക്തം. അന്വേഷണ ഏജൻസി ആവശ്യപ്പെടാതെ സംസ്ഥാന പോലീസിന് ഇടപ്പെടാൻ അവകാശമില്ല. വസ്തുതകളെ പൂർണ്ണമായും തമസ്കരിക്കുകയും ഭാവന വാർത്തയായി മാറുകയും ചെയ്യുന്നതിൻ്റെ രാഷ്ട്രീയം വ്യക്തം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..