തിരുവനന്തപുരം> യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗേജിന്റെ ക്ലിയറൻസ് വൈകിയപ്പോൾ കസ്‌റ്റംസ് ജോയിന്റ് കമീഷണർക്ക് സന്ദേശമയച്ചിരുന്നുവെന്ന് സമ്മതിച്ച് ഒ ജി ഹരിരാജ്. താൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫാനാണെന്നും ഹരിരാജ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
‘ബാഗേജ് മൂന്ന് ദിവസത്തോളം വൈകിയപ്പോൾ ജോയിന്റ് കമീഷണർക്ക് എന്താണ് കാരണമെന്ന് ചോദിച്ച് സന്ദേശമയച്ചിരുന്നു. . കസ്‌റ്റംസ് ക്ലിയറിങ് ഏജന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിലാണ് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടത്. കസ്‌റ്റംസിന്റെ ട്രേഡ് ഫെസിലിറ്റേഷൻ കമ്മിറ്റി എന്ന നിലയിൽകൂടിയാണ് ഇടപെട്ടത്. തടഞ്ഞുവച്ചത് നയതന്ത്ര ബാഗേജാണെന്ന് അറിയാമായിരുന്നില്ല’.
തനിക്ക് രാഷ്‌ട്രീയ പാർടികളുമായി ബന്ധമില്ലെന്നും ഹരിരാജ് പറഞ്ഞു. യഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജുകൾ തടഞ്ഞുവയ്‌ക്കണമെങ്കിൽ അതിന് തക്കതായ കാരണമുണ്ടാകുമെന്ന് ക്ലിയറിങ് ഏജന്റ്‌സ് അസോസിയേഷൻ നേതാവിന് നന്നായി അറിയാമെന്നരിക്കെ ജോയിന്റ് കമീഷണറെ ബന്ധപ്പെട്ടത് കൃത്യമായ ലക്ഷ്യങ്ങളോടെയാണെന്ന് വ്യക്തമാണ്. കസ്‌റ്റംസ് സ്വർണം പിടികൂടിയപ്പോൾ ആദ്യം വിളിച്ചത് ഒരു ട്രേഡ് യൂണിയൻ നേതാവാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..