തിരുവനന്തപുരം > കോടമഞ്ഞിന്റെ കുളിരിൽ ചില്ലുപാലത്തിലൂടെ സ്വപ്നയാത്ര നടത്തണോ, ആക്കുളത്തേക്ക് വിട്ടോളൂ. വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്തെ ആദ്യ ചില്ലുപാലം ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ജൂലൈയിൽ തുറക്കും. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ചില്ലുപാലം ഉൾപ്പെടെ അഞ്ച് കോടിയുടെ വമ്പൻ പദ്ധതികളാണ് ആക്കുളത്ത് നടപ്പാക്കാനൊരുങ്ങുന്നത്. തറനിരപ്പിൽനിന്ന് 16 അടി ഉയരത്തിലുള്ള പാലം രണ്ട് ഘട്ടങ്ങളായാണ് നിർമിക്കുക. ആദ്യഘട്ടത്തിൽ 39 മീറ്ററായിരിക്കും നീളം. പിന്നീടത് 85 മീറ്ററാക്കും. പാലത്തിൽ കൃത്രിമ മഞ്ഞ് സൃഷ്ടിക്കാനും സംവിധാനമുണ്ട്. ടൂറിസ്റ്റ് വില്ലേജിലെ വെള്ളച്ചാട്ടം മുതൽ എയർഫോഴ്‌സ് മ്യൂസിയംവരെയാണ് പാലം നിർമിക്കുന്നത്. അടുത്ത ആഴ്ചയോടെ പാലത്തിന്റെ പൈലിങ് ആരംഭിക്കും. 30 ദിവസത്തിനകം നിർമാണം പൂർത്തിയാകും.
ബ്രിട്ടീഷ് എൻജിനിയറുടെ മേൽനോട്ടത്തിൽ രാജസ്ഥാനിൽ നിന്നെത്തിക്കുന്ന പ്രത്യേകതരം ഗ്ലാസ് ഉപയോഗിച്ചാണ് നിർമാണം.2022 നവംബറിലാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്. രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് പാലം വരുന്നത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും യുവജന സഹകരണ സ്ഥാപനമായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്‌സ് കോ –-ഓപ്പറേറ്റീവ് സൊസൈറ്റിയും ചേർന്നാണ് നടത്തിപ്പും പരിപാലനവും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..