25 April Thursday

പൊതുവിദ്യാലയം ഇഷ്ടയിടമായി ; ഏഴുവർ‌ഷത്തിനുള്ളിൽ 10 ലക്ഷം കുട്ടികൾ കൂടുതലായി എത്തി : മുഖ്യമന്ത്രി

സ്വന്തം ലേഖികUpdated: Thursday Jun 1, 2023

മലയിൻകീഴ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ഫോട്ടോ: ജി പ്രമോദ്



തിരുവനന്തപുരം
ഏഴുവർ‌ഷത്തിനുള്ളിൽ 10 ലക്ഷം കുട്ടികൾ പൊതുവിദ്യാലയത്തിലേക്ക് കൂടുതലായി എത്തിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2016ൽ അഞ്ചുലക്ഷം കുട്ടികൾ കൊഴിഞ്ഞുപോയിരുന്നു. എന്നാൽ, കാലം മാറി. വിദ്യാലയങ്ങളിൽ മാറ്റമുണ്ടായി. രക്ഷിതാക്കളും കുട്ടികളും പൊതുവിദ്യാലയത്തെ ഇഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. വിട്ടുപോയ അഞ്ചുലക്ഷത്തിന് പകരം ഇരട്ടിയിലധികം തിരിച്ചെത്തി.

പൊതുവിദ്യാഭ്യാസത്തിൽ വന്ന മാറ്റമാണ് ഇതിലൂടെ കാണാനായതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മലയിൻകീഴ് ​ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാന  ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങൾ അനുഭവിച്ചിരുന്ന പലതരം പ്രയാസങ്ങളെല്ലാം ഇപ്പോൾ ഇല്ലാതായി. ഓരോ കുഞ്ഞും പ്രത്യേകം പ്രത്യേകമുള്ള ചെറിയ കസേരയിലിരുന്ന് അവരുടെ ആദ്യദിവസം തുടങ്ങുന്നതാണ് കാണാനാകുന്നത്. നാടും നാട്ടുകാരും പൂർവവിദ്യാർഥികളും അധ്യാപക–- രക്ഷാകർതൃസമിതിയും ഇതിനായി ഫലപ്രദമായി അണിനിരന്നു. പാഠപുസ്തകവും യൂണിഫോമും കൃത്യസമയത്ത് നൽകി. എത്രമാത്രം കരുതലോടെയാണ് വിദ്യാഭ്യാസമേഖലയെ സർക്കാർ കാണുന്നതെന്ന് ഇതിലൂടെ മനസ്സിലാകുന്നത്. പാഠപുസ്‌തകത്തിന്റെ  ഫോട്ടോ കോപ്പിയെടുത്ത് പഠിച്ച കാലമുണ്ടായിരുന്നു. അതെല്ലാം മാറി. നല്ല പഠന അന്തരീക്ഷം ഒരുക്കി. അക്കാദമികതലത്തിലും മാറ്റമുണ്ടായി. സ്‌കൂളുകളെല്ലാം അതിനുവേണ്ട സൗകര്യം ഒരുക്കി. ലാബടക്കമുള്ള എല്ലാ സൗകര്യവുമൊരുക്കി.ക്ലാസ് മുറികളും വിദ്യാലയങ്ങളും സ്‌മാർട്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുഞ്ഞുങ്ങളെ തെറ്റായി ഉപയോഗിക്കുന്ന പലതുണ്ട്. അത് നാടിന്റെ ഭാവിയെ അപകടപ്പെടുത്താൻ ഉദ്ദേശിക്കുന്നവരാണ്. കുറച്ച് മുതിർന്ന കുട്ടികളെ ഇതിന് ഉപയോഗിക്കുന്നു. അതിൽ കരുതലും ജാഗ്രതയും വേണം. അതേപോലെ വിദ്യാർഥികളുടെ പൊതുവളർച്ചയിൽ അധ്യാപകർ പങ്കുവഹിക്കണം. ശരിയായ കാര്യം കുട്ടികളിലെത്തിക്കുകയെന്നത് അധ്യാപകരുടെ ചുമതലയാണ്. കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധത ഉണ്ടാകുവുക എന്നത് ഏറ്റവും പ്രധാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top