തിരുവനന്തപുരം> കേന്ദ്രസർക്കാരിന്റെ നവ-ഉദാരവൽക്കരണ നയങ്ങൾക്കും വർഗീയതയ്ക്കും എതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ തലസ്ഥാനത്ത് ആരംഭിച്ച സിഐടിയു സംസ്ഥാന ജനറൽ കൗൺസിൽ ആഹ്വാനം ചെയ്തു. എൽഐസിയുടെ ഓഹരി വിൽപ്പന ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ ട്രേഡ് യൂണിയനുകളെയും ചേർത്ത് ചെറുത്തുനിൽപ്പ് അനിവാര്യമാണെന്ന് കൗൺസിൽ യോഗം പ്രമേയത്തിൽ വ്യക്തമാക്കി.
ജനങ്ങളുടെ സ്വൈരജീവിതം തകർക്കുന്ന വർഗീയ കലാപങ്ങൾക്കെതിരെ തുടർച്ചയായ പ്രചാരണം ഏറ്റെടുക്കണമെന്നും കൗൺസിൽ ആവശ്യപ്പട്ടു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ കൗൺസിൽ യോഗം സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ കെ പത്മനാഭൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാനത്തെ 25 ലക്ഷം സിഐടിയു അംഗങ്ങളെ പ്രതിനിധാനം ചെയ്‌ത് 340 സംസ്ഥാന കൗൺസിൽ അംഗങ്ങളാണ് പങ്കെടുക്കുന്നത്.
ഞായർ രാവിലെ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി. അഖിലേന്ത്യാ നേതാക്കളായ ജെ മേഴ്സിക്കുട്ടിഅമ്മ, കെ ഒ ഹബീബ്, കെ ചന്ദ്രൻപിള്ള, എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി എളമരം കരീം എംപി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പൊതു ചർച്ചയിൽ മനോജ് (കോഴിക്കോട്), മോഹൻദാസ് (ആർട്ടിസാൻസ് യൂണിയൻ), ജയപ്രകാശ് (കോ-–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ), മലയാലപ്പുഴ മോഹനൻ (പത്തനംതിട്ട), കെ കെ രമേഷ് (കോട്ടയം), മണിമോഹനൻ (കാസർകോട്), സരള (പാലക്കാട്), മോഹനൻ (പാലക്കാട്), ഹരിലാൽ(കെഎസ്ഇബി), ജിതേന്ദ്രൻ (മലപ്പുറം), സുന്ദരംപിള്ള (തിരുവനന്തപുരം), പി ആർ സോമൻ (ഇടുക്കി), കെ ആർ ഹരിദാസ് (തൃശൂർ), മനോഹരൻ (കൊല്ലം), അജി എം ജി(എറണാകുളം), ചന്ദ്രബാബു(കണ്ണൂർ), ഗാനകുമാർ (ആലപ്പുഴ) എന്നിവർ പങ്കെടുത്തു. തിങ്കളും ചർച്ച തുടരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..