തിരുവനന്തപുരം> കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ജിസിസി രാജ്യങ്ങള്‍ പ്രഖ്യാപിച്ച യാത്രാവിലക്കില്‍ പ്രവാസി മലയാളികള്‍ക്ക് ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ ടി ജലീലിന്റെ ശ്രദ്ധ ക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ചില രാജ്യങ്ങള്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളില്‍ സൗജന്യ കോവിഡ് ടെസ്റ്റ്, ക്വാറന്റെയ്ന്‍ സംവിധാനം എന്നിവ സജ്ജമാക്കുവാനും കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാനും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തുകള്‍ അയച്ചിട്ടുണ്ട്.
വിദേശരാജ്യങ്ങള്‍ കോവിഡ് വാക്സിനേഷന്‍ സംബന്ധിച്ച് മാനദണ്ഡം പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ക്കും ആശയകുഴപ്പത്തിനും പരിഹാരമായി. മടങ്ങിപ്പോകേണ്ട പ്രവാസികള്‍ക്ക് വാക്സിനേഷന് മുന്‍ഗണന നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ വിദേശത്തു നിന്നും വന്നശേഷം മടങ്ങിപ്പോകേണ്ടവര്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലിനായും സന്ദര്‍ശനത്തിനായും പോകേണ്ടവര്‍ എന്നിവരില്‍ കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനാനുവാദം നിഷേധിക്കപ്പെട്ട സാഹചര്യമുണ്ട്.
ആദ്യ ഡോസ് വിദേശത്തു നിന്നും സ്വീകരിച്ച് നാട്ടിലെത്തിയവര്‍ക്ക് ചില വാക്സിനുകള്‍ ഇന്ത്യയില്‍ ലഭ്യമല്ലാത്തതിനാല്‍ സെക്കന്റ് ഡോസ് എടുക്കാന്‍ കഴിയാതെ മടക്കയാത്ര മുടങ്ങിയ സാഹചര്യവുമുണ്ട്. ഈ വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുവാന്‍ സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര-വിദേശകാര്യ മന്ത്രാലയത്തിന് കത്തയയ്ക്കുകയും അതാത് രാജ്യങ്ങളിലെ എംബസികളുമായി ആശയവിനിമയം നടത്തി പരിഹാരം കണ്ടെത്തുന്നതിന് ശ്രമം നടത്തിവരികയും ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..