കൊച്ചി > ആഴ്‌ചയിലൊരിക്കൽ ആരോഗ്യ വകുപ്പിന് കീഴിൽ സൗജന്യ ഹൃദയ ശസ്‌ത്രക്രിയക്ക് തയ്യാറാണെന്ന ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ പ്രസ്‌താവനയെ സ്വാഗതം ചെയ്‌ത് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡോക്ടറുടെ ഫേസ്‌ബുക്ക് കുറിപ്പ് കണ്ട മന്ത്രി വീണാ ജോർജ് അദ്ദേഹത്തെ ഫോണിൽ വിളിച്ച് സംസാരിച്ചു.
എറണാകുളം ജനറൽ ആശുപത്രിയിലോ കളമശേരിയിലെ ഗവ. മെഡിക്കൽ കോളേജിലോ സൗകര്യം ഒരുക്കിയാൽ ആഴ്‌ചയിൽ ഒരിക്കൽ സൗജന്യഹൃദയ ശസ്‌ത്രക്രിയക്ക് ഒരുക്കമാണെന്ന് ഡോ. ജോസ് ചാക്കോ മന്ത്രിയെ അറിയിച്ചു. ഇക്കാര്യം തീർച്ചയായും പരിഗണിക്കാമെന്ന് മന്ത്രി മറുപടി നൽകി. ബാക്കി കാര്യങ്ങൾ കൊച്ചിയിൽ എത്തുമ്പോൾ നേരിട്ടു സംസാരിക്കാമെന്നും മന്ത്രി അറിയിച്ചു.
ആരോഗ്യവകുപ്പിന് താൽപര്യമുണ്ടെങ്കിൽ സൗകര്യം മാത്രം ഒരുക്കിയാൽ മതിയെന്നും സ്വന്തം ടീമിനൊപ്പം ശസ്‌ത്രക്രിയ ചെയ്യാമെന്നുമാണ് കഴിഞ്ഞ ദിവസം ഡോ. ജോസ് ചാക്കോ ഫേസ്‌ബുക്കിൽ കുറിച്ചത്. കേരളത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് ഡോ. ജോസ് ചാക്കോ പെരിയപ്പുറമാണ്. റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് എഡിൻബറോ, റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് ഗ്ലാസ്ഗോ, റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് ലണ്ടൻ എന്നിവയിലെ അംഗമാണ് പെരിയപ്പുറം. 2011 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..