24 April Wednesday

വ്യാജ ജനനസർട്ടിഫിക്കറ്റ്: കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്‌ പങ്കെന്ന്‌ സൂചന; മുഖ്യപ്രതിയുമായി അടുത്ത ബന്ധം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

കളമശേരി> എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ  വ്യാജ ജനനസർട്ടിഫിക്കറ്റ് ഉണ്ടാക്കിയ സംഭവത്തിൽ കോൺഗ്രസ് കളമശേരി മണ്ഡലം പ്രസിഡന്റ്‌  പി എം നജീബ്, കളമശേരി സർവീസ് സഹകരണ ബാങ്ക്  ഭരണസമിതി അംഗം മനാഫ് പുതുവായിൽ എന്നിവർ ഗൂഢാലോചന നടത്തിയതായി സൂചന. വ്യാജ ജനനസർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിലെ മുഖ്യപ്രതി മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്‌ അനിൽകുമാറുമായി അടുത്തബന്ധം പുലർത്തുന്നവരാണ് ഇവർ.

കേസിലെ മറ്റൊരു പ്രതിയായ മെഡിക്കൽ കോളേജിലെ കിയോസ്‌ക് എക്സിക്യൂട്ടീവ് രഹനയുടെ ഭർത്താവ് യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമാണ്. വ്യാജ ജനനസർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ അനിൽകുമാറിന് രഹനയുടെ സഹായം തരപ്പെടുത്തി കൊടുത്തതും ഇവരാണെന്നാണ് കരുതുന്നത്.

വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ ജനുവരി 31ന് നജീബ്‌ മെഡിക്കൽ കോളേജിലെത്തി അനിൽകുമാറുമായി ദീർഘനേരം സംസാരിച്ചിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് കണ്ടെത്തിയ ഫെബ്രുവരി മൂന്നിന് പ്രിൻസിപ്പൽ തെളിവെടുക്കുമ്പോഴും നജീബും മനാഫും മെഡിക്കൽ കോളേജിലെത്തി. ചാനൽചർച്ചയിൽ അനിൽകുമാറിനുവേണ്ടി പങ്കെടുത്തത് മനാഫാണ്‌.

സംഭവത്തിൽ അനിൽകുമാറിന്റെ പങ്ക് പുറത്തുവന്നതോടെ ഒളിവിൽ പോകാൻ ഇവർ സഹായിച്ചതായി ആക്ഷേപമുണ്ട്. എറണാകുളത്തെ ക്ലബ്ബിൽവച്ച് നാലിന് വൈകിട്ട് ഒരു ചാനലിന് അനിൽകുമാറിന്റെ അഭിമുഖം തരപ്പെടുത്തിയതും ഇവരാണ്.  മെഡിക്കൽ സൂപ്രണ്ട് ഗണേഷ് മോഹനനെ കുറ്റാരോപിതനാക്കാൻ മെഡിക്കൽ കോളേജിനുമുന്നിലും കളമശേരി എംഎൽഎ ഓഫീസിലും നടത്തുന്ന സമരത്തിന്റെ അണിയറശിൽപ്പികളും ഇവരാണ്.

അതേസമയം കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട്‌ കൂടുതൽപേരെ പ്രതിചേർക്കാൻ സാധ്യതയുണ്ട്.  തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. കുഞ്ഞിനെ ദത്തെടുത്ത തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളെ ചോദ്യം ചെയ്യാൻ വിളിച്ചിട്ടുണ്ട്‌. ദത്തെടുക്കുന്നതിൽ പണമിടപാട്‌ നടത്തിയിട്ടുണ്ടോ എന്ന്‌ അന്വേഷിക്കും. നിയമപരമല്ലാത്ത മാർഗത്തിലൂടെ കുഞ്ഞിനെ കൈമാറിയതിൽ ഒരു കേസുകൂടി രജിസ്റ്റർ ചെയ്യാനും പൊലീസ്‌ ആലോചിക്കുന്നു.

കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നു. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ മാസങ്ങൾക്കുമുമ്പേ ശ്രമം നടന്നു എന്ന് വ്യക്തമാക്കുന്ന രേഖകളും  എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി മെഡിക്കൽ റെക്കോർഡ്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥ അശ്വനിയും നഗരസഭാ കിയോസ്കിലെ ജീവനക്കാരി രഹ്നയും തമ്മിലുള്ള വാട്‌സാപ്‌ ചാറ്റുമാണ്‌ പുറത്തുവന്നത്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖ വേണമെന്നാണ് ചാറ്റിൽ പറയുന്നത്‌. അനിൽകുമാർ പറഞ്ഞിട്ടാണെന്നും കുട്ടിയുടെ വിലാസം രേഖയിൽ തിരുത്താനാണെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top