തിരുവനന്തപുരം
മന്ത്രിസഭാ പുനഃസംഘടനാ വിഷയം എൽഡിഎഫ് യോഗത്തിൽ ചർച്ച ചെയ്‌തിട്ടില്ലെന്ന് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. ഇത്തരമൊരു പ്രശ്‌നം ഇപ്പോൾ പരിഗണനയിലില്ലെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഏതോ ഒരു ചാനലിൽ വന്ന വാർത്ത പിന്തുടരുകവഴി മറ്റു മാധ്യമങ്ങളും നാണംകെടുകയായിരുന്നു. മുന്നണി നേരത്തേയുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോകുന്നത്. എൽഡിഎഫിലെ എല്ലാ ഘടക പാർടികൾക്കും മന്ത്രിസ്ഥാനമെന്നത് പ്രായോഗികമല്ല. ഇതിൽ മന്ത്രിസഭാ രൂപീകരണ കാലഘട്ടത്തിൽത്തന്നെ ധാരണയെത്തിയിരുന്നു. അഞ്ചുവർഷ കാലാവധിയിൽ പകുതിസമയം ചില കക്ഷികൾക്ക് മന്ത്രിസ്ഥാനം കൈമാറുന്നതിനും ധാരണയുണ്ടാക്കി.
അതനുസരിച്ചുതന്നെ മുന്നോട്ടുപോകും. മുന്നണി നൽകിയിട്ടുള്ള വാഗ്‌ദാനം പാലിക്കുന്നതിൽ ഒരു തടസ്സവുമുണ്ടാകില്ല. ഒരുകക്ഷി മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിക്കുന്നതിൽ തെറ്റില്ല. എൽജെഡിയും ആർഎസ്‌പി ലെനിസ്റ്റ് പാർടിയും കത്ത് നൽകിയിരുന്നു. അതിൽ മുന്നണി നിലപാട് കക്ഷികളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് എൽഡിഎഫ്. മുന്നണി ഒറ്റമനസ്സോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. |
കോട്ടയത്ത് അടി
നടക്കാത്തതിൽ സന്തോഷം
കോട്ടയത്തെ വാർത്താ സമ്മേളനത്തിനിടയിൽ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിൽ അടി നടക്കാഞ്ഞതിൽ അതിയായ സന്തോഷമാണുള്ളതെന്ന് ഇ പി ജയരാജൻ പറഞ്ഞു. വാർത്താ സമ്മേളനങ്ങൾക്ക് പൊലീസ് സംരക്ഷണം കൊടുത്താലും മതിയാകാത്ത സ്ഥിതിയിലാണ് കോൺഗ്രസ്.
യുഡിഎഫ് ആകെ കുഴപ്പത്തിലാണ്. അത് മുർച്ഛിക്കാനാണ് സാധ്യത. മാത്യു കുഴൽനാടനെതിരായ അന്വേഷണാനുമതിയെ രാഷ്‌ട്രീയവേട്ടയാടലായി കാണേണ്ടതില്ല. എൽഡിഎഫോ സിപിഐ എമ്മോ ആരോടും പ്രതികാര മനോഭാവം കാട്ടാറില്ലെന്നും ഇ പി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..