തിരുവനന്തപുരം> ഇലക്‌ട്രിക് വാഹനങ്ങൾ നിർമിക്കാനും അസംബിൾ ചെയ്യാനുമായി കേരളത്തിലേക്ക് വരുന്ന കമ്പനികൾക്കായി കെഎസ്ആർടിസി സ്ഥലവും കെട്ടിടവും വർക്ക്‌ഷോപ്പും നൽകാൻ തയ്യാറാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇ- മൊബിലിറ്റി, പാരമ്പര്യേതര ഊർജ്ജ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചുള്ള അന്തർദേശീയ കോൺഫറൻസും എക്‌സ്‌പോയും ആയ 'ഇവോൾവി' ന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇലക്ട്രിക് വാഹന നിർമാതാക്കൾക്ക് സംരംഭം തുടങ്ങാൻ സ്ഥലം, കെട്ടിടം എന്നിവ അന്വേഷിച്ച് പ്രയാസപ്പെടേണ്ടതില്ല.
കെ.എസ്.ആർ.ടി.സിയുടെ സ്ഥലവും കെട്ടിടങ്ങളും വർക്ക്‌ഷോപ്പും അനുവദിച്ചു നൽകാൻ തയ്യാറാണ്. മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച ഇവോൾവ് വൻ വിജയവും പ്രയോജന പ്രദവുമായതിനാൽ എല്ലാ വർഷവും പരിപാടി കേരളത്തിൽ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. സമാപന സമ്മേളനം ഭക്ഷ്യ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്‌തു. ഗതാഗത മന്ത്രി ഡിജിറ്റൽ സുവനീർ പ്രകാശനം ചെയ്‌തു. മാലിദ്വീപ് കോൺസൽ ജനറൽ ആമിന അബ്ദുല്ല ദീദി സംസാരിച്ചു.
എട്ട് സെഷനിലായി വിദേശ പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്ത സെമിനാറിൽ ഓട്ടോമൊബൈൽ രംഗത്തെ ഗവേഷകർ, ബാറ്ററി നിർമാതാക്കൾ, സ്റ്റാർട്ടപ്പുകൾ, വാഹന നിർമ്മാതാക്കൾ എന്നിവർ ആശയങ്ങൾ പങ്കുവെച്ചു. പൊലീസ് മൈതാനിയിൽ നടക്കുന്ന വാഹനങ്ങളുടെ എക്‌സ്‌പോ ഞായറാഴ്ച സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..