24 April Wednesday

ഇ പി ജയരാജന്‍ ജീവിക്കുന്നത് വെടിച്ചീളുകളുമായി; വെടിവയ്‌പ്‌ ഗൂഢാലോചന കെ സുധാകരന്റെ നേതൃത്വത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 15, 2022

കൊച്ചി > ഇ പി ജയരാജൻ വധശ്രമത്തിൽ കോൺഗ്രസ്‌ നേതാവ്‌ ബി ആർ എം ഷെഫീറിന്റെ വെളിപ്പെടുത്തൽ സ്ഥിരീകരിക്കുന്നത്‌ സംഭവത്തിൽ കെ സുധാകരന്റെ പങ്ക്‌. ചണ്ഡീഗഢില്‍ പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞ് തിരിച്ചുവരവെ 1995 ഏപ്രില്‍ 12ന് രാവിലെ 10.20നാണ് രാജധാനി എക്‌സ്‌പ്രസില്‍ ബപറ്റ്ല - ചിരാല റെയില്‍വേ സ്റേഷനുകള്‍ക്കിടയില്‍വച്ച് ഇ പിയെ വെടിവച്ചത്. അന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായിരുന്നു ഇ പി.

വധശ്രമത്തില്‍നിന്ന് കഷ്‌ടിച്ച് രക്ഷപ്പെട്ടെങ്കിലും ഇ പി ജയരാജന്‍ ജീവിക്കുന്നത് വെടിച്ചില്ലുകളുടെ വേദനയും പേറിയാണ്‌. വൈദ്യശാസ്ത്രം കിണഞ്ഞ് ശ്രമിച്ചിട്ടും വെടിച്ചില്ലുകള്‍ നീക്കം ചെയ്യാനോ, തലക്കേറ്റ മാരകമായ ക്ഷതം മാറ്റാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. തലകറക്കവും വിട്ടുമാറാത്ത വേദനയുമായാണ് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജന്‍ പൊതുജീവിതം നയിക്കുന്നത്. മനക്കരുത്തിന്റെ ബലം ഒന്നുകൊണ്ടുമാത്രമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

രാഷ്ട്രീയ എതിരാളികളുടെ കൊടുംക്രൂരതയുടെ ജിവിക്കുന്ന രക്തസാക്ഷിയാണ് ജയരാജന്‍. എന്നിട്ടും പ്രതികളായ സുധാകരൻ നല്ലപിള്ള ചമയുകയാണ്. സുധാകരനെ വധശ്രമക്കേസില്‍നിന്ന് ഒഴിവാക്കാന്‍ ഉന്നത തലത്തില്‍തന്നെ ഗൂഢാലോചന നടന്നു. ട്രെയിനില്‍ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ജയരാജന്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇ പിയെ ഓങ്കോള്‍ സ്റ്റേഷനില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ചെന്നെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ട്രെയിന്‍ യാത്രയ്ക്കിടെ വാഷ്ബേസിനില്‍നിന്നു മുഖം കഴുകവെയാണ് ഒന്നാംപ്രതി ശശി വെടിവച്ചത്. രണ്ടാംപ്രതി ദിനേശന്‍ ശശിക്ക് ആയുധങ്ങളുമായി സംരക്ഷണം നല്‍കി. കഴുത്തില്‍ വെടിയേറ്റ ജയരാജന്റെ ജീവന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വെടിവച്ചശേഷം ട്രെയിനില്‍നിന്നു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ദിനേശനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അന്നുതന്നെ ചെന്നൈയില്‍വച്ച് നവജീവന്‍ എക്‌സ്‌പ്രസ് വളഞ്ഞ് ശശിയെയും പൊലീസ് അറസ്റ് ചെയ്‌തു. ടി പി രാജീവന്‍, ബിജു, കെ സുധാകരന്‍ എന്നിവരാണ് യഥാക്രമം മൂന്നും നാലും അഞ്ചും പ്രതികള്‍.

തിരുവനന്തപുരത്തുവച്ചാണ് ഗൂഢാലോചന നടന്നത്. ഒന്നും രണ്ടും പ്രതികള്‍ തിരുവനന്തപുരത്തെ ഒരു ലോഡ്ജില്‍ മുറിയെടുത്തു. അന്ന് തൈക്കാട് ഗവ. ഗസ്റ് ഹൌസില്‍ കെ സുധാകരനും മുറിയെടുത്തു. ദിനേശനും ശശിയും സുധാകരന്റെ അടുത്ത സുഹൃത്തായ ടി പി രാജീവനും ബിജുവും സുധാകരനുമായി ചേര്‍ന്ന് ഗസ്റ്ഹൌസില്‍വച്ച് പദ്ധതികള്‍ ആസൂത്രണംചെയ്‌തു. ഒന്നും രണ്ടും പ്രതികള്‍ക്ക് ദില്ലിയില്‍ തങ്ങാനും കൃത്യം നടത്താനുമുള്ള പണം നല്‍കി.

ജയരാജനെ തീവണ്ടിയില്‍ വെടിവെച്ചുകൊന്ന് പുറത്തേക്കുതട്ടിയിട്ട ശേഷം രക്ഷപ്പെടുക എന്നതായിരുന്നു കൊലയാളികളുടെ പദ്ധതി. പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നീ ആര്‍എസ്എസുകാരെയാണ് കെ സുധാകരൻ നിയോഗിച്ചത്. പേട്ട ദിനേശന്‍ കെ വി സുധീഷ് വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചു. ആര്‍എസ്എസ് വിട്ട് ശിവസേനയില്‍ ചേക്കേറിയ വിക്രംചാലില്‍ ശശി പിന്നീട് കൊല്ലപ്പെട്ടു.

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്‌ണന്‍, ഇ പി ജയരാജന്‍ എന്നീ നേതാക്കളെയാണ് പ്രതികള്‍ ഉന്നം വെച്ചത്. അതില്‍ ജയരാജനെയാണ് തീവണ്ടിയില്‍ ഒത്തുകിട്ടിയത്. ഒരു വിദേശനിര്‍മിത പിസ്റ്റള്‍ ഉള്‍പ്പെടെ രണ്ട് കൈത്തോക്കം തിരകളും പണവുമായി പിടിയിലായ ശശി റെയില്‍വെ പൊലീസിന് നല്‍കിയ കുറ്റസമ്മതമൊഴിയിലാണ് കെ സുധാകരന്റെ പങ്കാളിത്തം ആദ്യം വെളിപ്പെട്ടത്. പിന്നീട് നടന്ന അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരികരിച്ചു. ജയരാജനെ വധിക്കാന്‍ നിര്‍ദേശിച്ച് തോക്കും പണവും മറ്റു സഹായങ്ങളും ചെയ്തുതന്നത് കെ സുധാകരനാണെന്ന് ശശി കുറ്റസമ്മതമൊഴിയില്‍ വ്യക്തമാക്കി. ചെന്നൈ റെയില്‍വെ പൊലീസ് ഡിവൈഎസ്‌പി ജോണ്‍ കുര്യനാണ് ശശിയില്‍നിന്ന് മൊഴിയെടുത്ത് സ്റ്റേറ്റ്മെന്റ് ചെന്നൈ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന് സമര്‍പ്പിച്ചത്.

രണ്ട് സാക്ഷികള്‍ മുമ്പാകെയാണ് റെയില്‍വെ പൊലീസ് മൊഴി രേഖപ്പെടുത്തിയത്. തിരുപ്പതി റെയില്‍വെ പൊലീസ് ഇന്‍സ്പെക്‌ടര്‍ ഭാസ്കര നായിഡുവാണ് ആന്ധ്രയില്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കേസ് ചാര്‍ജ് ചെയ്തത്. ഐപിസി 307-ാം വകുപ്പുപ്രകാരം രജിസ്റ്റര്‍ ചെയ്‌ത കേസിലും പേട്ട ദിനേശനും വിക്രംചാലില്‍ ശശിക്കും പുറമെ കെ സുധാകരന്റെയും പങ്കാളിത്തം വ്യക്തമായി എടുത്തുപറഞ്ഞിരുന്നു. ദിനേശനെയും ശശിയെയും വിശദമായി ചോദ്യം ചെയ്‌ത നായിഡു ഇ പി ജയരാജന്റെ മൊഴിയും എടുത്തിരുന്നു. റിപ്പോര്‍ട്ട് മുകളിലേക്ക് അയച്ചെങ്കിലും ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനമുണ്ടാകുന്നതിനുമുമ്പ് കേസ് സിബി സിഐഡിക്ക് വിട്ടു.

പിന്നീട് സിബി സിഐഡി സിഐ ജി രാജന്‍ ചെന്നൈയിലും കേരളത്തിലും നടത്തിയ വിശദമായ അന്വേഷണത്തിലും കെ സുധാകരനുമെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചു. ഇതനുസരിച്ച് പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തിയാണ് സിബി സിഐഡി നെല്ലൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. പക്ഷേ അന്തിമ ചാര്‍ജ് ഷീറ്റ് നല്‍കുമ്പോഴേക്കും സുധാകരൻ കേസില്‍നിന്നൊഴിവായി. ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ ഗൂഡാലോചന നടത്തിയത്. കേസ് പിന്നീട് ഓംഗോള്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി.

ജയരാജനെ വധിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ കെ സുധാകരനാണെന്ന് കോണ്‍ഗ്രസ് നേതാവ്‌ പ്രശാന്ത്‌ ബാബു നേരത്തെ വെളിപ്പെടുത്തിയിരുന്നു. സുധാകരന്റെ മുന്‍ ഡ്രൈവറും, കണ്ണൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായിരുന്നു പ്രശാന്ത് ബാബു. ഇ.പി ജയരാജനെ വധിക്കാന്‍ രണ്ടുതവണ ഗൂഢാലോചന നടന്നതായി പ്രശാന്ത് ബാബു പറയുന്നു.

സഹകരണ സ്ഥാപനത്തില്‍ ജോലി ലഭിച്ച് സുധാകരന്റെ ഡ്രൈവര്‍ ജോലിയില്‍ നിന്നും വിട്ടുനിന്നിരുന്ന സമയത്താണ് ഇ.പി ജയരാജനെ വധിക്കാനുള്ള ഗൂഢാലോചന നടന്നത്. തന്നെ ചില ഡ്യൂട്ടികള്‍ ഏല്‍പ്പിക്കുകയാണെന്ന് പറഞ്ഞ സുധാകരന്‍ തന്റെ സന്ദേശങ്ങള്‍ വിശ്വസ്തരായ പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിക്കാന്‍ നിയോഗിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top