26 April Friday

കെ സുധാകരന്‍ പരിഷ്‌കൃത സമൂഹത്തിന്റെ ക്ഷമ പരിശോധിക്കരുത്: ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സഖാവ് ധീരജ് വധവുമായി ബന്ധപ്പെട്ട് ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനം കൊലപാതകത്തിനെ ന്യായീകരിക്കുന്നതും പരിഷ്‌കൃത സമൂഹത്തിന്റ ക്ഷമയെ പരിശോധിക്കുന്നതും ആണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. യാതൊരു സംഘര്‍ഷവുമില്ലാതെ സമാധാനപരമായി തിരഞ്ഞെടുപ്പ് നടന്ന കലാലയത്തില്‍ കൊല ആസൂത്രണം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിയും സംഘവും എത്തുകയായിരുന്നു. ഹൃദയത്തിന്റെ അറകളിലേക്ക് കത്തി കയറ്റി കൊന്ന് തള്ളിയിട്ടും ധീരജിനേയും കുടുംബത്തേയും വീണ്ടും അപമാനിക്കുന്നതാണ് സുധാകരന്റെ ഓരോ വാക്കുകളും.

ഉന്നത യൂത്ത് കോണ്ഗ്രസ് - കെ.എസ്.യു ജില്ലാ നേതാക്കളായ പ്രതികളെ തല്‍സ്ഥാനത്ത് നിന്ന് നീക്കുക പോലും ചെയ്യാതെ സംരക്ഷിക്കുകയും നിയമ സഹായം നല്കുകയും ചെയ്യുകയാണ്. കൊന്ന നേതാക്കള്‍ കുറ്റ സമ്മതം നടത്തിയിട്ട് പോലും ഇത്രയും ഹീനമായ കൊലപാതകത്തെ ന്യായീകരിക്കാന്‍ കെപിസിസി അധ്യക്ഷന് മടി തോന്നുന്നില്ല എന്നത് കേരളത്തിലെ സുധാകരനിസത്തിലകപ്പെട്ട കോണ്ഗ്രസ് രാഷ്ട്രീയത്തിന്റെ ദുരന്തം വ്യക്തമാവുന്നു. കോണ്ഗ്രസ് അനുഭാവ കുടുംബം കൂടിയായ സഖാവ് ധീരജിന്റെ പിതാവിനെ കുറിച്ചു ഓര്‍ക്കാന്‍ പോലും സുധാകരനിസത്തിലൂടെ മാറിയ ഈ അക്രമകൂട്ടം മുതിരുന്നില്ല. കോണ്ഗ്രസ് അനുഭാവികള്‍ കൂടിയായ മനുഷ്യരെ ആ പാര്‍ട്ടി എങ്ങനെ കാണുന്നു എന്നതിനും സുധാകരന്‍ വന്നതിന് ശേഷം എത്ര സാധാരണ പ്രവര്‍ത്തകരാണ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടകന്നതെന്നതിനും കൂടിയുള്ള ഉത്തരമാണ് ഇന്നത്തെ സുധാകരന്റെ വാര്‍ത്താ സമ്മേളനം.

ഒറ്റ കേള്‍വിയില്‍ തന്നെ വ്യാജമാണെന്ന് ഏതൊരാള്‍ക്കും മനസിലാകുന്ന നിര്‍മ്മിത കള്ളങ്ങളുടെ പട്ടികയുമായി വാര്‍ത്താ സമ്മേളനത്തിന് വന്ന കെ.സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ നേരിടാന്‍ പോലുമാവാതെ ഉഴറുന്ന കാഴ്ചയും കണ്ടു. ഇരന്നു വാങ്ങിയ മരണമെന്ന സുധാകരന്റെ വാക്കുകള്‍ കൊലപാതകികള്‍ കോണ്ഗ്രസ് പ്രവര്‍ത്തകരാണെന്നത്തിലെ സമ്മത പത്രം കൂടിയാണ്.എന്ത് വില കൊടുത്തും തന്റെ പ്രവര്‍ത്തകരെ  സംരക്ഷിച്ചു നിര്‍ത്തുമെന്ന പ്രസ്താവന പൊതു സമൂഹത്തോടും ഇന്ത്യന്‍ നിയമ വ്യവസ്ഥയോടുമുള്ള വെല്ലു വിളിയാണ്. സംസ്‌കാരം നടത്താന്‍ വീടിനോട് ചേര്‍ന്ന് ഭൂമി വാങ്ങിയത് ആ നാട് ധീരജിനെ എത്രമാത്രം സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവാണ്. ഇതിനെയും പരിഹസിക്കുകയാണ്. സുധാകരന്റെയും കോണ്‍ഗ്രസിന്റേയും ഈ വെല്ലുവിളി കൊലപാതകികളെ സംരക്ഷിക്കുന്നതും പരിഷ്‌കൃത സമൂഹത്തിന് അങ്ങേയറ്റം അപമാനകരവുമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top