തിരുവനന്തപുരം> മന്ത്രി വി അബ്‌ദുറഹിമാനെ തീവ്രവാദിയെന്ന് വിളിച്ച ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ ഡിവൈഎഫ്ഐ. അബ്‌ദുറഹ്മാൻ എന്ന പേരിൽ എന്താണ് തീവ്രവാദം എന്നത് ഫാദർ വ്യക്തമാക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്ത് തുറമുഖം സമരത്തിന്റെ പേരിൽ പോലീസ് സ്റ്റേഷൻ അക്രമണമടക്കമുളള കലാപശ്രമം നടത്തിയവർ, ഇപ്പോൾ മുസ്ലീം വിരുദ്ധമായ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. മന്ത്രിക്ക് സമരക്കാരോടല്ല അഹമ്മദ് ദേവർ കോവിലിനോടാണ് കൂറെന്ന് പറയുക വഴി എന്ത് സന്ദേശമാണ് വൈദികനും സമരക്കാരും പൊതു സമൂഹത്തിനു നൽകുന്നത്.
സംഘപരിവാറിന്റെ ഹിന്ദുത്വ അധീശത്വ കാലത്ത് രാജ്യത്തെ ക്രിസ്ത്യൻ സമുദായം അടക്കമുള്ള ന്യൂന പക്ഷങ്ങൾ ആശങ്കയിലാണ് കഴിഞ്ഞു പോകുന്നത്. അതിൽ തന്നെ നിരന്തരം തീവ്രവാദ മുദ്ര ചാർത്തപ്പെട്ട് ആക്ഷേപിക്കപ്പെടുന്ന ജന സമൂഹമാണ് മുസ്ലീങ്ങൾ. രാജ്യത്ത് അരക്ഷിതാവസ്ഥ നേരിടുന്ന ഒരു സമുദായത്തെ കൂടുതൽ അധിക്ഷേപിക്കുന്ന നിലപാടുകൾ മതപുരോഹിതർ സ്വീകരിക്കുന്നത് അപലപനീയമാണ്. മന്ത്രി അബ്ദു റഹ്മാനെതിരായ വംശീയ പരാമർശം പിൻവലിച്ച് ഫാ. തിയോഡോഷ്യസ് ഡിക്രൂസ് മാപ്പ് പറയണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..